കോഴിക്കോട്: ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ അൽഭുതമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഒരു വിരമിച്ച ജഡ്‌ജിക്ക് കുറച്ചു കാലത്തേക്ക് പൊതുഗജനാവില്‍ നിന്ന് ശമ്പളം നല്‍കുക എന്നതല്ലാതെ ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് മുരളീധരൻ കോഴിക്കോട് പറഞ്ഞു.
കിഫ്ബി ആസ്‌ഥാനത്തെ ഇഡി റെയ്‌ഡ് ഊളത്തരമെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിനേയും മുരളീധരന്‍ വിമര്‍ശിച്ചു. ഐസക്കിന്റെ പദ പ്രയോഗങ്ങളില്‍ അൽഭുതമില്ല. കിഫ്ബിയിലെ പരിശോധനയില്‍ അവിടെയുള്ള ഉദ്യോഗസ്‌ഥര്‍ക്കില്ലാത്ത പരാതി ഐസക്കിനുണ്ടെങ്കില്‍ അദ്ദേഹത്തിന് എന്തോ ഒളിപ്പിക്കാനുണ്ടെന്നാണ് സംശയിക്കേണ്ടത്.
തെറ്റ് ചെയ്‌തില്ലെങ്കില്‍ ഐസക്കിന് എന്തിനാണ് പരിഭ്രാന്തിയെന്നും മുരളീധരന്‍ ചോദിച്ചു. കിഫ്ബിയിലെ ഇഡി റെയ്‌ഡിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. അന്വേഷണം അന്വേഷണത്തിന്റെ രീതിയില്‍ നടക്കുമെന്നും മുരളീധരന്‍ വ്യക്‌തമാക്കി. കേന്ദ്ര ഏജന്‍സികളെ ഓലപ്പാമ്പ് കാണിച്ച് വിരട്ടാമെന്ന് വിചാരിക്കേണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
Read Also: ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരുടെ ദുരിതങ്ങൾ അവതരിപ്പിച്ചു