തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണവുമായി സംസ്‌ഥാന സർക്കാർ മുന്നോട്ട്. ഇത് സംബന്ധിച്ച കാര്യങ്ങൾ പരിഗണനാ വിഷയമാക്കി സർക്കാർ വിജ്‌ഞാപനം പുറത്തിറക്കി. കേസിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്‌പീക്കറെയും പ്രതി ചേർക്കാൻ ഗൂഡാലോചന നടന്നോയെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരൊക്കെയാണെന്നും ഉള്ള കാര്യങ്ങളാണ് വിജ്‌ഞാപനത്തിൽ പരിഗണനാ വിഷയമാക്കിയിട്ടുള്ളത്.
തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാരിന്റെ അസാധാരണ നടപടി വലിയ ചർച്ചയായിരുന്നു. നിലവിൽ വിജ്‌ഞാപനം പുറത്തിറക്കിയതോടെ സ്വർണക്കടത്ത് വിവാദത്തിൽ കേന്ദ്രവുമായി യാതൊരു വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്നാണ് സൂചനകൾ. മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ ഗൂഡാലോചന നടന്നുവെന്ന സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ, മന്ത്രിമാർക്കും, സ്‌പീക്കർക്കും എതിരെ മൊഴി നൽകണമെന്ന് ഭീഷണിപ്പെടുത്തിയതായി വ്യക്‌തമാക്കി സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്‌ജിക്ക് നൽകിയ കത്ത് എന്നിവയാണ് ജസ്‌റ്റിസ് വികെ മോഹൻ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ.
സ്വർണക്കടത്ത് കേസ്, ഡോളർകടത്ത് കേസ് എന്നിവയിൽ കേന്ദ്ര ഏജൻസികൾ സംസ്‌ഥാന സർക്കാരിനെതിരെ പ്രതിരോധം തീർത്ത സാഹചര്യത്തിലാണ് സംസ്‌ഥാനം തിരിച്ചും അന്വേഷണത്തിന് ഉത്തരവിട്ടത്. സമാന വിഷയത്തിൽ ഇഡിക്കെതിരായെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ജൂഡീഷ്യൽ അന്വേഷണ നടപടിയും സർക്കാർ വേഗത്തിലാക്കുന്നത്.
Read also : വാക്‌സിൻ രജിസ്ട്രേഷൻ; ‘കോവിൻ’ ഇല്ലാത്തവർക്ക് ജനസേവന കേന്ദ്രങ്ങൾ ഉപയോഗിക്കാമെന്ന് കേന്ദ്രം