കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്‌ഡിന്റെ വിശദാംശങ്ങള്‍ പുറത്ത്. രേഖകൾ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. സാമ്പത്തിക-ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകളാണ് ഷാജിയുടെ കോഴിക്കോട്ടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്.
ഇന്നലെ രാവിലെ ഏഴ് മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെയാണ് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. കണ്ണൂരിലെ വീട്ടിൽ നിന്നും അരക്കോടിയോളം രൂപ കണ്ടെത്തിയിരുന്നു.
വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്‌പോർട്ട് രേഖകളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ പരിശോധനയിൽ കണ്ടെത്തിയ വിദേശ കറൻസികൾ മക്കളുടെ ശേഖരമാണെന്നാണ് ഷാജിയുടെ വിശദീകരണം.
അതേസമയം മുഖ്യമന്ത്രി പകപോക്കുന്നു എന്നായിരുന്നു റെയ്‌ഡിലെ കെഎം ഷാജിയുടെ പ്രതികരണം. വിജിലൻസ് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും പിടിച്ചെടുത്ത പണം തിരിച്ചു തരേണ്ടി വരുമെന്നും ഷാജി പറഞ്ഞു. അനധികൃതമായി ഒരുതരി സ്വത്ത് പോലും സമ്പാദിച്ചിട്ടില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പരിശോധനയുടെ വിശദാംശങ്ങൾ അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും.
Read Also: സ്‌പുട്‌നിക് വാക്‌സിന് ഡിസിജിഐയുടെ അംഗീകാരം