പട്‌ന: ബിഹാറിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ നോൺ-ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങൾക്കുള്ള (എൻടിപിസി) ദ്വിതല പരീക്ഷക്ക് എതിരായ പ്രതിഷേധം അക്രമാസക്‌തമായി. ഗയ റെയിൽവേ സ്‌റ്റേഷനിൽ പ്രതിഷേധക്കാർ ട്രെയിനിന് തീവച്ചു. സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകൾ തകർത്ത പ്രതിഷേധക്കാർ സ്‌റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. നിരവധി ട്രെയിനുകളുടെ ജനാലച്ചില്ലുകൾ തകർന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, പ്രതിഷേധക്കാരോട് ശാന്തരാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അഭ്യർഥിച്ചു. അക്രമങ്ങളിൽ ഏർപ്പെടരുതെന്ന് കേന്ദ്രമന്ത്രി ഉദ്യോഗാർഥികളോട് പറഞ്ഞു. “റെയിൽവേ നിങ്ങളുടെ സ്വത്താണ്, ദയവായി അത് നശിപ്പിക്കരുത് എന്ന് ഞാൻ വിദ്യാർഥികളോട് അഭ്യർഥിക്കുന്നു. ഞങ്ങൾ നിങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും. പരീക്ഷകളുടെ ഫലങ്ങൾ സുതാര്യവും നീതിയുക്‌തവും ആയിരിക്കും,” അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
റെയിൽവേ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ സെലക്ഷൻ പ്രക്രിയക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. തുടർന്ന് എൻടിപിസി, ലെവൽ 1 പരീക്ഷകൾ റെയിൽവേ റദ്ദാക്കി. വിവിധ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾക്ക് കീഴിലുള്ള പരീക്ഷകളിൽ വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും പരാതികൾ പരിശോധിക്കാൻ മന്ത്രാലയം ഒരു കമ്മിറ്റിക്ക് രൂപം നൽകിയതായി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. ഇരുകൂട്ടരുടെയും വാദങ്ങൾ കേട്ടശേഷം മാർച്ച് നാലിനകം സമിതി റെയിൽവേ മന്ത്രാലയത്തിന് റിപ്പോർട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാർക്ക് എതിരായ പോലീസ് നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെ, ക്രമസമാധാനം സംസ്‌ഥാന സർക്കാരിന്റെ വിഷയമാണെന്ന് മന്ത്രി പറഞ്ഞു.
Most Read: ലോകത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി കമ്പനിയായി ടിസിഎസ്