ന്യൂഡെൽഹി: ബിഹാറില്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അക്രമാസക്‌തമാകുന്ന പശ്‌ചാത്തലത്തിൽ പരീക്ഷയുടെ നടപടിക്രമങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫിസ് റെയിൽവേയിലെ ഉദ്യോഗസ്‌ഥരുമായി യോഗം വിളിച്ചു.
ഇന്ന് വൈകിട്ട് വിളിച്ചുചേർത്ത യോഗത്തിൽ, തസ്‌തികകൾ നികത്താൻ റെയിൽവേ പിന്തുടരുന്ന നിയമന നടപടികളെക്കുറിച്ച് പിഎംഒ ഉദ്യോഗസ്‌ഥർ ചർച്ച നടത്തിയേക്കും. 2004ൽ പിന്തുടർന്ന റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിഎംഒ താൽപര്യപ്പെടുന്നത് എന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഉത്തർപ്രദേശിലും ബിഹാറിലുമുള്ള നിരവധി വിദ്യാർഥികൾ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ നോൺ-ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങൾക്കുള്ള (എൻടിപിസി) പരീക്ഷക്കെതിരെ പ്രതിഷേധിക്കുകയാണ്. പരീക്ഷാ രീതിയില്‍ മാറ്റം വരുത്തിയതാണ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധത്തിന് കാരണം.
എന്‍ടിപിസി പരീക്ഷ രണ്ടു ഘട്ടങ്ങളിലായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇത് അനീതിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ജനുവരി 15ന് നടന്ന ആദ്യഘട്ട പരീക്ഷയില്‍ വിജയിച്ചവരാണ് രണ്ടാം ഘട്ട പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.
റെയിൽവേ ഉദ്യോഗാർഥികൾ ഇന്ന് ആഹ്വാനം ചെയ്‌ത ബന്ദും അക്രമാസക്‌തമായി. ബന്ദ് അനുകൂലികൾ പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. ടയർ കത്തിച്ചും, കയറ് കെട്ടിയും വാഹനങ്ങൾ തടഞ്ഞു. കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ പാസഞ്ചർ ട്രെയിനിന് തീവെച്ചത് ഉൾപ്പടെയുള്ള കേസുകളിൽ ബിഹാർ പോലീസ് എട്ട് പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു.
Most Read: 13കാരിയുടെ മനോധൈര്യത്തിൽ ‘മണിക്കുട്ടി’ക്ക് പുതുജൻമം