പത്തനംതിട്ട: സംസ്‌ഥാനത്ത് പലയിടങ്ങളിലായി കനത്ത മഴ തുടരുന്നതിനിടെ പത്തനംതിട്ടയിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു. പമ്പ, അച്ചൻകോവിലാർ തുടങ്ങിയ നദികളിൽ ജലനിരപ്പ് അപകടനിലക്ക് മുകളിലായി. മഴ തുടർന്നാൽ രണ്ടുദിവസത്തിനകം കുട്ടനാട് മേഖല വീണ്ടും വെള്ളപ്പൊക്കത്തെ നേരിടേണ്ടിവരും.
ജില്ലയിലെ ഡാമുകളുടെ വൃഷ്‌ടി പ്രദേശങ്ങളിലും മഴ ശക്‌തമാണ്. മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ തുറന്നുവിടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
റാന്നി കുരുമ്പൻമൂഴി കോസ്‌വേയിൽ വെള്ളം പൊങ്ങിയതിനാൽ ഒറ്റപ്പെട്ട കുരുമ്പൻമൂഴി മേഖലയിൽ ആന്റോ ആന്റണി എംപിയും അഡ്വ. പ്രമോദ് നാരായണൻ എംഎൽഎയും സന്ദർശനം നടത്തി. അടിയന്തിര സാഹചര്യമുണ്ടായാൽ എൻഡിആർഎഫിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഇരുവരും പറഞ്ഞു.
അതേസമയം, ജലനിരപ്പ് അപകടനിലക്ക് മുകളിൽ ഉയർന്ന സാഹചര്യത്തിൽ വെള്ളം കയറാൻ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത ഇടങ്ങളിലേക്ക് മാറിത്താമസിക്കുകയോ അധികൃതരുടെ നിർദ്ദേശം അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയോ ചെയ്യണമെന്നും മലയോര മേഖലകളിൽ രാത്രിയാത്രകൾ ഒഴിവാക്കണമെന്നും പത്തനംതിട്ട കളക്‌ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്‌ഡി അറിയിച്ചു.
Read also: വില്ലേജ് ഓഫിസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും; മന്ത്രി കെ രാജൻ