പാലക്കാട്: അടുത്ത രണ്ട് ദിവസം കൂടി കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. നിലവിലെ തെക്കുകിഴക്കൻ അറബിക്കടലിലുള്ള ചക്രവാതച്ചുഴി മൂലം രണ്ടു ദിവസത്തേക്ക് മഴ തുടരാനാണ് സാധ്യത.
അതേസമയം ജനുവരിയിൽ ഇതുവരെ എല്ലാ ജില്ലകളിലും റെക്കോർഡ് മഴയാണ് ലഭിച്ചത്. ആദ്യ രണ്ട് വാരത്തിൽ ശരാശരി 4.2 മില്ലിമീറ്റർ ലഭിക്കേണ്ട സ്‌ഥാനത്ത് കേരളത്തിൽ ഇക്കുറി പെയ്‌തത് 101.3 മില്ലിമീറ്റർ മഴയാണ്. കഴിഞ്ഞ 71 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജനുവരിയാണിത്.
പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ജനുവരി ആദ്യവാരങ്ങളിൽ 100 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിച്ചു. കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 232.3 മില്ലിമീറ്റർ മഴയാണ് ഇവിടെ ഇതുവരെ ലഭിച്ചത്. ഒക്‌ടോബർ 8നാണ് ഇത്തവണ തുലാവർഷം ആരംഭിച്ചത്. അതേസമയം, ജനുവരി 19ഓടെ രാജ്യത്തുനിന്നും തുലാവർഷം പൂർണമായും പിൻവാങ്ങിയേക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞവർഷം ജനുവരി 10നാണ് പിൻവാങ്ങിയത്.
Read also: വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും ഇനി വിള ഇൻഷുറൻസ് പരിരക്ഷ