കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കൂടി കണക്കിൽ എടുത്തായിരുന്നു രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പുതിയ നിയമസഭ നിലവിൽ വരുമ്പോൾ ജനഹിതം കൂടി കണക്കിലെടുക്കേണ്ടി വരും. കൂടാതെ രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിയമമന്ത്രാലയം ശുപാർശ ചെയ്‌തിരുന്നു. പുതിയ നിയമസഭ രൂപീകരിച്ച ശേഷം തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് നിയമോപദേശവും ലഭിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഏപ്രിൽ 21ന് മുൻപ് തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്‌തമാക്കി.
ഈ മാസം 31നുള്ളിൽ നാമനിർദേശ പത്രിക സമർപ്പണം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് മരവിപ്പിക്കുകയായിരുന്നു.
Read also: മൻസൂർ കൊലപാതകം; ആകാശ് തില്ലങ്കേരിക്ക് പങ്കെന്ന് കെ സുധാകരന്‍