തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്‌ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കം തുടരുന്നു. ഡെല്‍ഹിയില്‍ നിന്ന് തിരികെ എത്തിയ കെ സുധാകരന്‍ മുതിര്‍ന്ന നേതാക്കളുമായി ഇന്ന് ആശയ വിനിമയം നടത്തും. അന്തിമ പട്ടിക ഇന്ന് ഹൈക്കമാന്‍ഡിന് കൈമാറുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. സമവായമില്ലാതെ ചര്‍ച്ചകള്‍ നീണ്ടതോടെ പരിഗണിക്കുന്ന പേരുകളുടെ എണ്ണം കൂടി.
എം ലിജുവിനായി കെ സുധാകരന്‍ തന്നെ രംഗത്ത് വന്നത് മറ്റ് നേതാക്കളെ പ്രകോപിതരാക്കി. തിരഞ്ഞെടുപ്പുകളില്‍ മൽസരിച്ച് തോറ്റവരെ സ്‌ഥാനാർഥിയാക്കി നിർത്തേണ്ടതില്ലെന്ന വാദമാണ് സുധാകരന് തിരിച്ചടിയായത്. തര്‍ക്കങ്ങള്‍ മുറുകിയതോടെ പ്രശ്‌ന പരിഹാരത്തിനായി സ്‌ഥാനാർഥിയെ നിശ്‌ചയിക്കാനുള്ള മാനദണ്ഡവും കേരളത്തില്‍ തന്നെ തീരുമാനിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.
മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തി ഇന്ന് തന്നെ പട്ടിക തയ്യാറാക്കുമെന്നാണ് നേതൃത്വവുമായി അടുപ്പമുള്ള നേതാക്കള്‍ പറയുന്നത്. ഇതുവരെ ഉയര്‍ന്ന പേരുകളില്‍ അഭിപ്രായ ഭിന്നതകള്‍ ഉള്ളതിനാല്‍ പുതുമുഖത്തിന് അവസരം ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. യുവത്വത്തിന് പ്രാധാന്യം നല്‍കണമെന്ന ആവശ്യവും പരിഗണിക്കാനിടയുണ്ട്.
Read Also: ജപ്പാനിലെ ഭൂചലനം; മരണ സംഖ്യ 4 ആയി