ന്യൂഡെൽഹി: ജമ്മുവിലെ റംബാനിൽ തുരങ്കം തകർന്ന സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം. ഡെൽഹി ഐഐടിയിലെ പ്രൊഫസർ ജെടി സാഹുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് കേന്ദ്ര സർക്കാർ നിയോഗിച്ചത്. അപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളുമാണ് മൂന്നംഗ സംഘം പരിശോധിക്കുക. അന്വേഷണ സംഘം നൽകുന്ന റിപ്പോർട് കണക്കിലെടുത്താകും തുടർ നടപടികളെന്ന് കേന്ദ്രം വ്യക്‌തമാക്കി.
ദേശീയപാത അതോറിറ്റിയും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികളും ഭാവിയിൽ ഇത്തരം അപകടങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നതും പരിശോധിക്കുമെന്ന് എൻഎച്ച്എഐ (NHAI) വ്യക്‌തമാക്കി.
അതേസമയം റംബാനിൽ മരിച്ചവരുടെ എണ്ണം പത്തായി. രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവരുടെ ആശ്രിതർക്ക് നിർമാണ കമ്പനി നൽകുന്ന 2 ലക്ഷം രൂപ ഉൾപ്പടെ 16 ലക്ഷം രൂപ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുടെ അടിയന്തര സഹായം ജമ്മു കശ്‌മീർ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട് കാണാതായ എല്ലാവരുടേയും മൃതദേഹം ലഭിച്ച സാഹചര്യത്തിൽ നിലവിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.
Read also: കുത്തബ് മിനാറിൽ ഉടൻ ഖനനം നടത്തില്ല; സാംസ്‌കാരിക മന്ത്രാലയം