തിരുവനന്തപുരം: താഴേത്തട്ടിലെ കോൺഗ്രസിന്റെ പ്രവർത്തനം മോശമാണെന്ന് അഭിപ്രായപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തനം താഴേത്തട്ടിൽ സജീവമായില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം സ്‌ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ല. പാർട്ടി പ്രവർത്തകരെ വിമർശിച്ച് ചെന്നിത്തല പറഞ്ഞു. ഭാരവാഹിയോഗത്തിൽ ആയിരുന്നു ചെന്നിത്തലയുടെ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ ഹൈക്കമാൻഡ് രൂപീകരിച്ച പ്രത്യേക സമിതിയുടെ ആദ്യത്തെ യോഗം തിരുവനന്തപുരത്ത് ചേർന്നിരുന്നു.
തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഹൈക്കമാൻഡ് പ്രതിനിധികളായ അശോക് ഗെഹ്‌ലോട്ട്, ജി പരമേശ്വര എന്നിവരും പങ്കെടുത്തു. വിജയ സാധ്യതയാണ് സ്‌ഥാനാർഥി നിർണ്ണയത്തിൽ പ്രധാന മാനദണ്ഡമാക്കേണ്ടതെന്ന് ഹൈക്കമാൻഡ് പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിൽ വിട്ടുവീഴ്‌ച പാടില്ലെന്നും അവർ നിർദേശിച്ചു.
തിരഞ്ഞെടുപ്പ് പത്രിക രൂപീകരണവും പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയും യോഗം ചർച്ച ചെയ്‌തു. പ്രകടന പത്രിക രൂപീകരണത്തിനായി കോൺഗ്രസ് എംപി ശശി തരൂർ പൊതുജനങ്ങളിൽ നിന്നും നേരിട്ട് വിവരങ്ങൾ ശേഖരിക്കും. ഇതിനായി അദ്ദേഹം നാല് ജില്ലകളിൽ സന്ദർശനം നടത്തും.