കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്‌നാട്ടിലെ ജനങ്ങളോടും ഇവിടുത്തെ സംസ്‌കാരത്തോടും ബഹുമാനമില്ലെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോയമ്പത്തൂരിലെ റോഡ്ഷോയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
“നരേന്ദ്ര മോദിക്ക് തമിഴ്‌നാട്ടിലെ സംസ്‌കാരത്തോടും ഭാഷയോടും ജനങ്ങളോടും യാതൊരു ബഹുമാനവുമില്ല. ഇവിടുത്തെ ജനതയും അവരുടെ ഭാഷയും സംസ്‌കാരവുമെല്ലാം തന്റെ ആശയങ്ങൾക്കും സംസ്‌കാരത്തിനും വിധേയമായിരിക്കണം എന്നാണ് അദ്ദേഹം കരുതുന്നത്’, റോഡ്ഷോക്കിടെ രാഹുൽ ഗാന്ധി പറഞ്ഞു.
കാർഷിക നിയമങ്ങളെക്കുറിച്ചും പ്രകടനത്തിൽ അദ്ദേഹം സംസാരിച്ചു. കർഷകരെ കമ്പനികളുടെ സേവകരാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് പറഞ്ഞ രാഹുൽ അതിനാലാണ് തങ്ങൾ അവർക്കെതിരെ പോരാടുന്നതെന്ന് പറഞ്ഞു. മാത്രവുമല്ല തമിഴ്‌നാട് ഇന്ത്യക്ക് ഒരു മാതൃക കാണിക്കുമെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൂടാതെ സംസ്‌ഥാനത്തെ കർഷകർക്കും യുവാക്കൾക്കും മികച്ച അവസരങ്ങൾ നൽകപ്പെടാത്തത് വളരെ നിർഭാഗ്യകരമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇവിടുത്തെ ഓരോരുത്തരെയും രക്ഷിക്കാനാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം തമിഴ്‌നാട്ടിലെ ജനങ്ങളുമായി രാഷ്‌ട്രീയ ബന്ധമല്ല, മറിച്ച് തനിക്ക് അവർ കുടുംബം തന്നെയാണെന്നും കൂട്ടിച്ചേർത്തു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ആണ് രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ എത്തിയത്. തിരുപ്പൂർ, ഈറോഡ്, കരൂർ ഉൾപ്പടെ അഞ്ച് ജില്ലകളിൽ രാഹുൽ ഗാന്ധി മൂന്ന് ദിവസം പ്രചാരണം നടത്തും. ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ശക്‌തി കേന്ദ്രമായി കണക്കാക്കപ്പെടുന്ന ജില്ലകളാണിവ എന്നതും ശ്രദ്ധേയമാണ്.
അതേസമയം വ്യവസായ തൊഴിലാളികൾ, കർഷകർ, നെയ്‌ത്തുകാർ തുടങ്ങിയവരുമായി രാഹുൽ ഗാന്ധി ഇന്ന് സംവദിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് നേതൃയോഗങ്ങൾക്ക് തുടക്കമായി