ന്യൂഡെൽഹി: രഞ്‌ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് എയിൽ ഗുജറാത്തിനെതിരെ തകർപ്പൻ ജയവുമായി കേരളം. 8 വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ കീഴടക്കിയത്. ആദ്യ മൽസരത്തിൽ മേഘാലയക്കെതിരെ കേരളം ഇന്നിംഗ്‌സ് ജയം കുറിച്ചിരുന്നു. മധ്യപ്രദേശിനെതിരെ നടക്കുന്ന അടുത്ത മൽസരത്തിൽ വിജയിച്ചാൽ കേരളത്തിന് രണ്ടാം റൗണ്ടിലേക്ക് മുന്നേറാം.
ഓപ്പണർ രോഹൻ കുന്നുമ്മൽ കേരളത്തിനായി രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറി നേടി. 106 റൺസ് നേടിയ താരം പുറത്താവാതെ നിന്നു. ക്യാപ്റ്റൻ സച്ചിൻ ബേബി 62 റൺസെടുത്തു. 51 റൺസിന്റെ ലീഡാണ് കേരളം ആദ്യ ഇന്നിംഗ്‌സിൽ നേടിയത്. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 5 വിക്കറ്റ് നഷ്‌ടത്തിൽ 84 റൺസെന്ന നിലയിൽ പതറിയെങ്കിലും കരൻ പി പട്ടേൽ (81), ഉമങ് (70) എന്നിവരുടെ പ്രകടനമാണ് അവരെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.
രണ്ടാം ഇന്നിംഗ്‌സിൽ 264 റൺസെടുത്ത് അവർ ഓൾഔട്ടായി. 214 റൺസായിരുന്നു കേരളത്തിന്റെ വിജയലക്ഷ്യം. രാഹുൽ (7) വേഗം മടങ്ങിയെങ്കിലും രോഹനും സച്ചിനും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തെ വിജയത്തിന് അരികെയെത്തിച്ചു. 143 റൺസാണ് ഈ സഖ്യം രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
62 റൺസെടുത്ത് സച്ചിൻ പുറത്തായെങ്കിലും നാലാം നമ്പറിലെത്തിയ സൽമാൻ നിസാർ (28) രോഹനൊപ്പം ചേർന്ന് കേരളത്തിന് അനായാസ ജയം സമ്മാനിച്ചു. സൽമാനൊപ്പം ടി-20 ശൈലിയിൽ ബാറ്റ് വീശിയ രോഹൻ 87 പന്തിൽ 12 ബൗണ്ടറിയും 3 സിക്‌സറും അടക്കം 106 റൺസ് നേടി പുറത്താവാതെ നിന്നു.
Read Also: ടെലിവിഷൻ ഷോയിലൂടെ പ്രധാനമന്ത്രിയെ വിമർശിച്ച കുട്ടികൾക്ക് സ്‌റ്റാലിന്റെ അഭിനന്ദനം