വയനാട്: വംശനാശ ഭീഷണി നേരിടുന്ന വെരുകു വിഭാഗത്തിൽപ്പെട്ട സസ്‌തനിയെ നീലഗിരിയിൽ കണ്ടെത്തി. പശ്‌ചിമഘട്ട മലനിരകളിലും ശ്രീലങ്കയിലും മാത്രം കണ്ടുവന്ന മരവെരുകിനെയാണ് (ബ്രൗൺപാംസിവറ്റ്) കണ്ടെത്തിയത്. ശാസ്‍ത്രീയനാമം- പാരഡോക്‌സസ് ജേർദോനി.
ചെറു സസ്‌തനിവിഭാഗം നിരീക്ഷകരായ കേരള കാർഷിക സർവകലാശാല അസി. പ്രൊഫ. കെ ഹരിരാമൻ, ഡോ. ടിടി ഷമീർ, വന്യജീവി ഗവേഷണ വിദ്യാർഥി സുലേഖ ജെ ബക്കർ എന്നിവരാണ് ഈ ജീവിയുടെ സാന്നിധ്യം നീലഗിരിയിൽ കണ്ടെത്തിയത്. പശ്‌ചിമഘട്ടത്തിന്റെ തെക്കൻഭാഗമായ കലക്കാട്ടുമുതൽ വടക്ക് സഹ്യാദ്രിവരെ ഉള്ള ഭാഗങ്ങളിലാണ് നാല് ബ്ളോക്കുകളിലായി ഇവയുടെ സാന്നിധ്യം തിട്ടപ്പെടുത്തിയത്.
കടുത്ത തവിട്ടുനിറമാണ് ചെമ്പൻ വെരുകിന് (തവിടൻ വെരുക്) ഉള്ളത്. വെളുത്ത നിറത്തിലും ചുവന്ന നിറത്തിലും ഇവയെ കാണാം. മരക്കൊമ്പുകൾ, മരപ്പൊത്തുകൾ, ഒഴിഞ്ഞ മലയണ്ണാൻ കൂടുകൾ എന്നിവിടങ്ങളിലാണ് ഇവ പകൽ കഴിച്ചുകൂട്ടാറുള്ളത്.
ഇവയെ കൂടുതലായി കണ്ടെത്തിയത് പാലക്കാടിന് തെക്കുഭാഗത്തുള്ള പശ്‌ചിമഘട്ട മലനിരകളിലാണ്. വടക്കോട്ടുള്ള മലനിരകളിൽ ഇവയുടെ സാന്നിധ്യം തുടർച്ചയായി കാണപ്പെടുന്നില്ല. കലക്കാട്, മുണ്ടത്തുറൈ, പറമ്പിക്കുളം, ഷോളയാർ, ഗൂഡല്ലൂർ, സഹ്യാദ്രിയുടെ ചില ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് ഇവയെ കണ്ടിട്ടുള്ളത്. അതിനാൽ മഴക്കാടുകളിലാണ് ഇവയുടെ സാന്നിധ്യമുള്ളതെന്നാണ് വിലയിരുത്തൽ.
അതിനിബിഡമായ വനങ്ങളാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ. അണ്ണാമലൈ കടുവസങ്കേതം, പെരിയാർ കടുവസങ്കേതം, കലക്കാട് മുണ്ടൻതുറൈ കടുവസങ്കേതം, മേഘമലൈ, കോടൈക്കനാൽ, മൂന്നാർ, ശ്രീവിള്ളിപുത്തൂർ, സൈലന്റ് വാലി, മുകുർത്തി ദേശീയോദ്യാനം, മുതുമല കടുവസങ്കേതം, വയനാട് വന്യജീവിസങ്കേതം, നാഗർഹോളൈ കടുവസങ്കേതം, ബന്ദിപ്പൂർ എന്നിവിടങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്.
അപൂർവമായി മാത്രം കാണപ്പെടുന്ന ഈ ജീവിവർഗം മരപ്പട്ടിയുടെ ജനുസിലാണ് ഉൾപ്പെടുന്നത്. കൂടാതെ മനുഷ്യവാസ പ്രദേശങ്ങളിൽ ഈ ജീവികളെ കാണാറില്ല. ശരീരവലുപ്പം അനുസരിച്ച് ജെർഡോണി, കെനിക്‌സ് എന്നിങ്ങനെ ഇതിന് രണ്ടു ഉപവിഭാഗങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
Malabar News: 11ആം ഉഭയകക്ഷി കരാർ നടപ്പിലാക്കുക; സിഎസ്ബി യുഎഫ്ബിയു ധർണ നടത്തി