കൊച്ചി: കൊടുങ്ങല്ലൂരിനും പറവൂരിനും ഇടയിലുള്ള പ്രദേശത്ത് ‘പാമ’ പുരാവസ്‌തു ഗവേഷണ സ്‌ഥാപനം നടത്തിയ ഉത്ഖനനത്തില്‍ പുരാതന റോമന്‍ മുദ്രണമായ സ്‌ഫിൻക്‌സ് കണ്ടെടുത്തു. ഇവിടെ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന ‘പട്ടണം’ എന്ന വാണിജ്യ കേന്ദ്രത്തിന്റെ ശേഷിപ്പുകള്‍ തേടിയുള്ള ഖനനത്തിന്റെ പത്താം സീസണായിരുന്നു ഇത്.
റോമന്‍ ചക്രവര്‍ത്തി ആവും മുന്‍പ് അഗസ്‌റ്റസ് സീസര്‍ ഉപയോഗിച്ചിരുന്ന മുദ്രയാണ് സ്‌ഫിൻക്‌സ്. തെക്കേ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഈ അമൂല്യ പുരാവസ്‌തു കണ്ടെടുക്കുന്നത്. ഗ്രീക്കോ-റോമന്‍ കാലഘട്ടത്തിലെ മുദ്രയാണിത്.
‘പട്ടണം’ പ്രദേശം കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമുദ്രാന്തര കച്ചവട കേന്ദ്രമായിരുന്നു എന്നാണ് ചരിത്രകാരന്‍മാരുടെ പക്ഷം. ഇതിനെ സാധൂകരിക്കുന്നതാണ് ഈ തെളിവുകള്‍. റോമന്‍ കാലഘട്ടത്തിലെ ചെറുശില്‍പവും ഇതിനൊപ്പം കണ്ടെടുത്തു. ബിസി ഒന്നാം നൂറ്റാണ്ടിനും എഡി ഒന്നാം നൂറ്റാണ്ടിനും ഇടയിലാണ് ഇതിന്റെ കാലഗണന കണക്കാക്കുന്നത്.