തൃശൂർ: സംസ്‌ഥാനത്ത് റേഷൻ മുൻഗണനേതര സബ്‍സിഡി (എൻപിഎസ്) പട്ടികയിലെ ഒഴിവുകൾ നികത്താൻ സർക്കാർ. മുൻഗണന പട്ടികയിൽ നിന്നും പുറത്തുപോകുന്നവരെ പിണക്കാതിരിക്കാനാണ് നീക്കം.
2013ൽ ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പിലാക്കിയ ശേഷം ഇതാദ്യമായാണ് മുൻഗണനേതര സബ്‍സിഡി വിഭാഗത്തിലെ ഒഴിവുകൾ നികത്താൻ സർക്കാർ നടപടി സ്വീകരിക്കുന്നത്. അന്ത്യോദയ, മുൻഗണനാ കാർഡുകൾക്ക് മാത്രമാണ് നിലവിൽ കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ വിഹിതം ലഭിക്കുന്നത്. സംസ്‌ഥാനത്ത് ആകെയുള്ള 89,43,724 കാർഡുകളിൽ 1,54,80,040 പേർക്ക് മാത്രമാണിത്. സംസ്‌ഥാന സർക്കാരിന്റെ സബ്‌സിഡി ലഭിക്കുന്ന 24,73,243 എൻപിഎസ് നീല കാർഡുകളിൽ 1,01,41,516 പേരാണ് ഗുണഭോക്‌താക്കളായുള്ളത്. നീല കാർഡിലെ ഒരംഗത്തിന് 4 രൂപ നിരക്കിൽ 2 കിലോ അരിയും രണ്ട് പാക്കറ്റ് അട്ടയുമാണ് നൽകുന്നത്.
മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ താലൂക്ക് തലത്തിൽ 5 അദാലത്തുകളും പരാതി പരിഹാര ഹിയറിങ്ങുകളും നടന്നിരുന്നു. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് 30 മാർക്ക് ലഭിച്ചവരാണ് മുൻഗണന പട്ടികയിൽ ഉൾപ്പെട്ട അന്ത്യോദയ, മുൻഗണനാ കാർഡ് ഉടമകൾ.
ഇപ്രകാരം നടത്തിയ അദാലത്തുകളിൽ 30 മാർക്കിൽ താഴെ ലഭിച്ചവരിൽ നിന്നും മാർക്കിന്റെ മുൻഗണന ക്രമത്തിൽ പുതുതായി മുൻഗണനേതര സബ്‍സിഡി പട്ടികയിൽ ചേർക്കാനാണ് നിർദേശം. സർക്കാകർ ജോലി, ആദായനികുതി നൽകുന്നവർ, പ്രതിമാസ വരുമാനം 25,000 കൂടുതലായവർ, 1,000 ചതുരശ്ര അടിയിൽ അധികം വിസ്‌തീർണമുള്ള വീടുകളുള്ളവർ, ഒരേക്കർ സ്‌ഥലമുള്ളവർ, നാല് ചക്ര വാഹനമുള്ളവർ തുടങ്ങിയ 7 വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണനാ പട്ടികയിൽ ഉൾപ്പെടാൻ കഴിയില്ല. അതിനാൽ അപേക്ഷ നൽകാൻ കഴിയാതെ പോയവർ ഏറെയാണ്.
മുൻഗണനേതര സബ്‍സിഡി പട്ടികയിലെ ഒഴിവുകൾ ഈ മാസം 15നകം നികത്തണമെന്നും നിർദേശമുണ്ട്.
Read also: വാക്‌സിനേഷൻ ആദ്യഘട്ടം; 665 ഉദ്യോഗസ്‌ഥർക്ക് ചുമതല