ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറാൻ ആർബിഐയുടെ തീരുമാനം. 2021 മാർച്ച് 31ന് അവസാനിച്ച ഒമ്പതുമാസത്തെ അധികമുള്ള തുകയാണ് സർക്കാരിന് കൈമാറുക.
വെള്ളിയാഴ്‌ച നടന്ന റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. 2020 ജൂലായ് മുതൽ 2021 മാർച്ച് വരെയുള്ള നീക്കിയിരിപ്പാണിത്. ആർബിഐയുടെ അക്കൗണ്ടിങ് വർഷം ഏപ്രിൽ-മാർച്ച് കാലയളവിലേയ്‌ക്ക് മാറ്റാനും യോഗം തീരുമാനിച്ചു. നേരത്തെ ജൂലായ്-ജൂൺ കാലയളവായിരുന്നു അക്കൗണ്ടിങ് വർഷമായി പരിഗണിച്ചിരുന്നത്.
കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്നുള്ള സാമ്പത്തിക സ്‌ഥിതിയും അതുയർത്തുന്ന ആഗോള-ആഭ്യന്തര വെല്ലുവിളികളും യോഗം അവലോകനം ചെയ്‌തു. ആർബിഐ ഗവർണർ ശക്‌തികാന്ത ദാസിന് പുറമെ വീഡിയോ കോൺഫറൻസ് യോഗത്തിൽ ഡെപ്യൂട്ടി ഗവർണർമാർ, സെൻട്രൽ ബോർഡ് ഡയറക്‌ടർമാർ, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Read Also: ഗ്രാമങ്ങളിൽ കോവിഡ് ബാധ ഉണ്ടാവാൻ കാരണം കർഷക സമരം; ഹരിയാന സർക്കാർ