നായകന്‍ വിരാട് കോലിയുടെ തെറ്റായ തീരുമാനങ്ങളാണ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മോശം പ്രകടനങ്ങള്‍ക്ക് കാരണമെന്ന ആരോപണവുമായി മുന്‍ പരിശീലകന്‍ റേ ജെന്നിങ്സ്. കോലി പലപ്പോഴും പിന്തുണച്ചിരുന്നത് മോശം താരങ്ങളെയാണെന്നും തീരുമാനങ്ങള്‍ എല്ലാം സ്വയം എടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതാണ് റോയല്‍ ചലഞ്ചേഴ്സിന്റെ മോശം പ്രകടങ്ങള്‍ക്ക് കാരണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ക്രിക്കറ്റ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ജെന്നിങ്സ് ഇക്കാര്യം വ്യക്തമാക്കിയത്. 2009 മുതല്‍ 2014 വരെയാണ് ജെന്നിങ്സ് റോയല്‍ ചലഞ്ചേഴ്സിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചത്.
ടീമിലുള്ള താരങ്ങളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പരിശീലകനാണ്. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും കോലി ഒറ്റക്ക് തീരുമാനങ്ങള്‍ എടുത്തിരുന്നു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് താന്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ കോലി മറ്റൊരു പദ്ധതിയുമായിട്ടായിരിക്കും മുന്നോട്ട് പോകുന്നത്. താന്‍ പ്രത്യേകം പരിശീലനം നല്‍കുന്നവരെ കോലി പരിഗണിക്കാറേ ഇല്ലായിരുന്നു. പകരം അദ്ദേഹം പിന്തുണച്ചിരുന്നത് പലപ്പോഴും മോശം താരങ്ങളെ ആയിരുന്നു എന്നാണ് ജെന്നിങ്സ് അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
2013 ല്‍ കോലി ബാംഗ്ലൂര്‍ നായകനായപ്പോള്‍ അദ്ദേഹത്തെ പിന്തുണക്കാന്‍ മറ്റൊരാളുടെ ആവശ്യം കൂടി ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോലി വളരെ മെച്ചപ്പെട്ട രീതിയിലാണ് ടീമിനെ നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മികച്ച ഒരു ക്രിക്കറ്റ് താരവും, ക്രിക്കറ്റില്‍ അതീവ ബുദ്ധിയുള്ള ഒരു താരവുമാണ് കോലി. അദ്ദേഹത്തിന് ടീമിനെ വിജയിപ്പിക്കാന്‍ സാധിക്കും. ഇപ്പോള്‍ ഓരോ ദിവസവും പക്വതയോടെ മുന്നോട്ട് പോകുന്ന കോലിയെ കാണുമ്പോള്‍ സന്തോഷമുണ്ടെന്നും റോയല്‍ ചലഞ്ചേഴ്സിന് ഉടന്‍ തന്നെ കിരീടം സ്വന്തമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 19 മുതലാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇത്തവണ യുഎഇ ല്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.
Read also : ഒടുവിൽ ഒത്തു തീർപ്പ്; ശ്രീകുമാർ മേനോൻ ‘രണ്ടാമൂഴം’ സിനിമയാക്കില്ല