ലഖ്‌നൗ: ലഖിംപൂരിലെ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം വീണ്ടും പോസ്‌റ്റുമോർട്ടം നടത്തി. ഗുർവീന്ദർ സിംഗിന്റെ മൃതദേഹമാണ് വീണ്ടും പോസ്‌റ്റുമോർട്ടം നടത്തിയത്. കർഷകന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
അതേസമയം കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ലഖിംപൂരിലേക്കുള്ള യാത്രാനുമതി യുപി സർക്കാർ നിഷേധിച്ചു. നിരോധനാജ്‌ഞ നിലനിൽക്കുന്നതിനാൽ അനുമതി നൽകാനാകില്ലെന്ന് സർക്കാർ രാഹുലിനെ അറിയിച്ചു. ലഖ്‌നൗവിൽ വെള്ളിയാഴ്‌ച വരെയാണ് നിരോധനാജ്‌ഞ നീട്ടിയിരിക്കുന്നത്.
രാഹുലിന്റെ നേതൃത്വത്തിലുള്ള അഞ്ചാംഗ സംഘം സന്ദർശനാനുമതി തേടി കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനും വസ്‌തുതകൾ നേരിട്ട് അറിയുന്നതിനുമാണ് സന്ദർശനമെന്ന് കത്തിൽ പറയുന്നു.
ഇന്നലെ പുലർച്ചെ ഉത്തർപ്രദേശ് പൊലീസ് കരുതൽ തടങ്കലിലാക്കിയ പ്രിയങ്കാ ഗാന്ധിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സീതാപുരിൽ ഉപരോധസമരം തുടരുകയാണ്. തന്നെ അറസ്‌റ്റ് ചെയ്‌തത് എന്തിനാണെന്ന് അറിയില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ഇതുവരെ എഫ്ഐആറിന്റെ പകര്‍പ്പ് നല്‍കുകയോ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയോ ചെയ്‌തിട്ടില്ല. നിയമസഹായം തേടാന്‍ അനുവദിക്കുന്നില്ലെന്നും നിയമവിരുദ്ധമായാണ് പോലീസ് തന്നെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
Read also: രക്‌തത്തിന്റെ രുചിയറിഞ്ഞവർ; ബിജെപിക്കെതിരെ ലാലു പ്രസാദ് യാദവ്