ലഖ്‌നൗ: യുപിയിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സമാധാനപരായി പ്രതിഷേധം നടത്തിയ കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് പോലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വേദി ഉതിർത്തതായും എഫ്ഐആറില്‍ പറയുന്നു.
കഴിഞ്ഞ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിയോടെ, ആശിഷ് മിശ്രയും 15-20 ആയുധധാരികളായ ആള്‍ക്കാരും മൂന്ന് ഫോര്‍ വീലറുകളില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നതിനിടയിലേക്ക് അതിവേഗത്തില്‍ വന്നുവെന്നും ആശിഷ് തന്റെ വാഹനത്തിന്റെ ഇടതുവശത്ത് ഇരുന്നുകൊണ്ട് കർഷകർക്ക് നേരെ വെടിയുതിർത്തു എന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
പിന്നീട് ഇയാൾ കരിമ്പിന്‍ കാട്ടില്‍ ഒളിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. ആശിഷ് മിശ്രയെയും പേരറിയാത്ത 15-20 പേരെയും പ്രതി ചേര്‍ത്ത് കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, അമിതവേഗം, കലാപമുണ്ടാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ പേര് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല.
എന്നാൽ ഇയാൾക്കെതിരെ ഇത്രയധികം തെളിവ് ലഭിച്ചിട്ടും ആശിഷ് മിശ്രയെ പോലീസ് ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. സമാധാനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആരാണ് വാഹനം ഓടിക്കുന്നതെന്നും വീഡിയോയില്‍ വ്യക്‌തമല്ല. ഇതിന് പിറകേയായി സൈറണ്‍ മുഴക്കി മറ്റൊരു വാഹനവും കടന്നു പോകുന്നതായി വീഡിയോയിൽ കാണുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്‌ചയാണ് ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് മന്ത്രിപുത്രൻ വാഹനം ഓടിച്ചു കയറ്റി 9 പേരെ കൊലപ്പെടുത്തിയത്.
Read also: ലഖിംപൂർ അക്രമം; കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം റീപോസ്‌റ്റുമോർട്ടം നടത്തി