ന്യൂഡെൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നേരേന്ദ്ര സിംഗ് തോമർ. കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം 100 ദിവസങ്ങൾ പിന്നിട്ട സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്‌താവന.
പ്രതിഷേധിക്കുന്ന കർഷകരുടെ വികാരത്തെ മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ നിയമങ്ങളിൽ കർഷക വിരുദ്ധമായി ഒന്നും ഇല്ലെന്നും അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ മാസം രാജ്യസഭയിലും അദ്ദേഹം ഇതേ പ്രസ്‌താവന നടത്തിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ വിപണിയിൽ കൂടുതൽ വില നേടാൻ കർഷകരെ സഹായിക്കുമെന്ന് തോമർ പറഞ്ഞു. ഈ നിയമങ്ങൾ കാർഷിക മേഖലയിലെ നിക്ഷേപം വർധിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കർഷകരുടെ പ്രതിഷേധത്തെ പിന്തുണക്കുന്ന പ്രതിപക്ഷ പാർട്ടികളെയും അദ്ദേഹം ആക്രമിച്ചു. “ജനാധിപത്യത്തിൽ വിയോജിപ്പിന് ഒരിടമുണ്ട്, പക്ഷേ രാജ്യത്തിന് ഹാനികരമായ തരത്തിൽ അത് മാറരുത്,”- അദ്ദേഹം പറഞ്ഞു.
രാജ്യവ്യാപക പ്രക്ഷോഭം ഉയർന്നതോടെ ഈ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്യുകയും വിഷയത്തിൽ ചർച്ച നടത്താൻ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്‌തിരുന്നു. ഈ നിയമങ്ങൾ 18 മാസത്തേക്ക് നിർത്തിവെക്കാൻ തയ്യാറാണെന്ന് പറഞ്ഞ കേന്ദ്ര സർക്കാർ പക്ഷെ, അവ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; ഗ്രീന്‍ പ്രോട്ടോക്കോള്‍ പുറത്തിറങ്ങി