ന്യൂഡെൽഹി: ഗുസ്‌തി താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവെക്കാൻ തയ്യാറാണെന്ന് ബ്രിജ് ഭൂഷൺ. സുപ്രീം കോടതി രാജ്യത്തെ ഏറ്റവും വലിയ സ്‌ഥാപനമാണ്. സുപ്രീം കോടതിയെ ചോദ്യം ചെയ്യാൻ തയ്യറാല്ലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
ഗുസ്‌തി താരങ്ങളുടെ ആവശ്യം ദിനംപ്രതി കൂടിക്കൂടി വരുന്നു. ആദ്യം ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷ സ്‌ഥാനത്ത് നിന്നും രാജി ആവശ്യപ്പെട്ടു. പിന്നീട് ലൈംഗികാരോപണം ഉയർത്തി. സമിതി റിപ്പോർട് സമർപ്പിക്കും മുമ്പ് അടുത്ത പ്രതിഷേധം തുടങ്ങിയെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. രാജിവെക്കാൻ തയ്യാറാകുന്നത് കുറ്റം സമ്മതിച്ചിട്ടല്ല എന്നും ഗുസ്‌തി താരങ്ങൾക്ക് അതാണ് വേണ്ടതെങ്കിൽ രാജിക്ക് തയ്യാറെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ കേസെടുക്കുമെന്ന് അറിയിച്ചെങ്കിലും സമരം തുടരുമെന്ന് ഗുസ്‌തി താരങ്ങൾ അറിയിച്ചിരുന്നു. എഫ്‌ഐആർ എടുത്തതുകൊണ്ട് മാത്രമായില്ല. കുറ്റവാളി ശിക്ഷിക്കപ്പെടണം. ബ്രിജ് ഭൂഷണെതിരെ നിരവധി എഫ്‌ഐആർ വേറെയും ഉണ്ട്. അതിലൊന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഗുസ്‌തി താരങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
കായിക താരങ്ങളുടെ ആരോപണങ്ങളിൽ ഇന്ന് തന്നെ കേസെടുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ അറിയിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരത്തിനുള്ളിൽ കേസെടുക്കുമെന്നാണ് തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചത്. ബ്രിജ് ഭൂഷനെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത താരങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ചീഫ് ജസ്‌റ്റിസ് നിർദ്ദേശിച്ചു.
മറ്റു പരാതിക്കാരുടെ പരാതിയിൽ സുരക്ഷാ കമ്മീഷണർ സ്‌ഥിതി വിലയിരുത്തി തീരുമാനിക്കണമെന്നും കോടതി അറിയിച്ചു. അതേസമയം, കേസ് അടുത്ത വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും. ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഡെൽഹിയിലെ ജന്തർ മന്തറിൽ മുൻനിര ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Most Read: വിദ്വേഷ പ്രസംഗം; സ്വമേധയാ കേസെടുക്കാം- സംസ്‌ഥാനങ്ങളോട് സുപ്രീം കോടതി