ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിൽ കേന്ദ്രത്തോട് നിർദ്ദേശം തേടി സുപ്രീം കോടതി. വിവാഹത്തിന് നിയമസാധുത നൽകാതെ തന്നെ സാമൂഹ്യ സുരക്ഷ എങ്ങനെ ഉറപ്പാക്കാം എന്നതിലാണ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് കേന്ദ്രത്തോട് നിർദ്ദേശം തേടിയത്.
ഇക്കാര്യത്തിൽ മെയ് മൂന്നിനകം കേന്ദ്ര സർക്കാർ തീരുമാനം അറിയിക്കണമെന്നും ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായി അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹരജികളിൽ വാദം കേൾക്കവെയാണ് കോടതിയുടെ പരാമർശം. സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായി അംഗീകാരം നൽകേണ്ടത് പാർലമെന്റ് തന്നെയാന്നെന്നും സുപ്രീം കോടതി ശരിവെച്ചു.
എന്നാൽ, വിവാഹത്തിന് അംഗീകാരം നൽകിയില്ലെങ്കിലും സ്വവർഗ ദമ്പതികൾക്ക് സാമൂഹികപരമായ ആനുകൂല്യങ്ങൾ നൽകാൻ എന്ത് ചെയ്യാനാകുമെന്നാണ് കോടതി ആരാഞ്ഞത്. സ്വവർഗ ദമ്പതികൾക്ക് സംയുക്‌ത ബാങ്ക് അക്കൗണ്ട് ആരംഭിക്കുക, ഇൻഷുറൻസ് പോളിസികളിൽ പങ്കാളിയെ നോമിനിയായി വയ്‌ക്കുക തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാൻ കഴിയുമോ എന്നത് പരിഗണിക്കണമെന്നും കോടതി അറിയിച്ചു.
വിവാഹത്തിന് അംഗീകാരം നൽകാതെ തന്നെ ഈ സാമൂഹിക വിഷയങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതിന് മറുപടി നൽകണമെന്ന് സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറലിനോട് കോടതി ആവശ്യപ്പെട്ടു. സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹരജികളിൽ സുപ്രീം കോടതി കഴിഞ്ഞ ആഴ്‌ച മുതൽ വാദം കേൾക്കുകയാണ്. സ്വവർഗ വിവാഹത്തെ എതിർത്ത കേന്ദ്ര സർക്കാർ രണ്ടുതവണ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
Most Read: സുഡാനിൽ സ്‌ഥിതിഗതികൾ സങ്കീർണം; രക്ഷാ ദൗത്യം പുരോഗമിക്കുന്നു- വിദേശകാര്യ മന്ത്രാലയം