ന്യൂഡെൽഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ സ്‌ഥിതിഗതികൾ സങ്കീർണമെന്ന് വിദേശകാര്യ മന്ത്രാലയം. കേന്ദ്രം സ്‌ഥിതിഗതികൾ ഗൗരവമായി നിരീക്ഷിക്കുകയാണ്. പലയിടത്തും വെടിനിർത്തൽ പാലിക്കപ്പെടുന്നില്ല. ഖാർത്തൂം, അംദുർമാൻ, അൽഫാഷർ, കസാല, പോർട്ട് സുഡാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യം ‘ഓപ്പറേഷൻ കാവേരി’ പുരോഗമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
1095 ഇന്ത്യക്കാരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചെന്ന് മന്ത്രാലയം വ്യക്‌തമാക്കി. 19 മലയാളികളെ ഇന്ന് കേരളത്തിലേക്ക് എത്തിച്ചു. ഖാർത്തൂമിൽ കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അഗസ്‌റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതേസമയം, ഇന്ന് ഉച്ചക്ക് ശേഷം 243 ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം മുംബൈയിൽ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ഖാർത്തൂമിലെ ഇന്ത്യൻ എംബസി, പോർട്ട് സുഡാൻ, ജിദ്ദ എന്നിവിടങ്ങളിൽ മുഴുവൻ സമയ കൺട്രോൾ റൂം തുറന്നു. 3100 പേർ നാട്ടിലേക്ക് മടങ്ങാനായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. 3500 ഇന്ത്യാക്കാരും 1000 ഇന്ത്യൻ വംശകരും സുഡാനിൽ ഉണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക്. ഇവരെ ഒഴിപ്പിക്കാനായിൽ ചൊവ്വാഴ്‌ച മുതൽ തുടങ്ങിയ ഓപ്പറേഷൻ കാവേരിയുടെ 1095 പേരെ ഇതുവരെ പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിൽ എത്തിച്ചു.
സൈനിക കപ്പലുകളായ ഐഎൻഎസ് സുമേധ, ഐഎൻഎസ് തേഗ് എന്നിവയും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇവരെ ജിദ്ദയിലേക്ക് മാറ്റുന്നത്. മറ്റൊരു സൈനിക കപ്പലായ ഐഎൻഎസ് ടർക്കിഷും ഇന്ന് പോർട്ട് സുഡാനിലെത്തും. ഉച്ചക്ക് ശേഷം വ്യോമസേനയുടെ സി 17 ഗ്‌ളോബ്‌മാസ്‌റ്റർ വിമാനമാണ് 243 ഇന്ത്യക്കാരുമായി മുംബൈയിൽ എത്തുന്നത്. മലയാളികളടക്കം ദക്ഷിണേന്ത്യൻ സ്വദേശികളാണ് ഈ വിമാനത്തിൽ ഭൂരിഭാഗവും.
Most Read: സിനിമാ സംഘടനകളുടെ വിലക്ക്; അമ്മയിൽ അംഗത്വം നേടാൻ ശ്രീനാഥ് ഭാസി