ന്യൂഡെൽഹി: വിദ്വേഷ പ്രസംഗത്തിൽ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശവുമായി സുപ്രീം കോടതി. പരാതികൾ ഇല്ലെങ്കിലും വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ സംസ്‌ഥാനങ്ങൾക്ക് സ്വമേധയാ കേസെടുക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. 2022ൽ യുപി, ഉത്തരാഖണ്ഡ്, ഡെൽഹി എന്നീ സ്‌സംഥാനങ്ങൾക്ക് നൽകിയ ഉത്തരവാണ് ഇപ്പോൾ എല്ലാ സ്‌സംഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി ബാധകമാക്കിയത്.
കേസ് രജിസ്‌റ്റർ ചെയ്യാൻ വൈകിയാൽ കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. രണ്ടു വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുക, ദേശീയ ഐക്യം തകർക്കുക, മതവികാരം വ്രണപ്പെടുത്തുക, ഭയപ്പെടുത്തൽ തുടങ്ങിയവയിൽ പരാതിയില്ലാതെ തന്നെ പോലീസ് കേസെടുക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിൽ പറയുന്നത്.
വിദ്വേഷ പ്രസംഗം ഭരണഘടനയുടെ അന്തസത്തയെയും ചട്ടക്കൂടിനെയും ബാധിക്കുകയാണെന്ന് ഉത്തരവിൽ ജസ്‌റ്റിസ് കെഎം ജോസഫ്, ബിവി നാഗരത്‌ന എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ച് കേസെടുക്കുന്ന രീതി ഉണ്ടാകരുതെന്ന കർശന നിർദ്ദേശവും സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് സംസ്‌ഥാനങ്ങൾക്ക് നൽകി.
വിദ്വേഷ പ്രസംഗം രാജ്യത്തിന്റെ മതനിരപേക്ഷതയ്‌ക്ക് കോട്ടം വരുത്തുമെന്ന് കോടതി പറഞ്ഞു. ജഡ്‌ജിമാർക്ക് രാഷ്‌ട്രീയമില്ല. ഇന്ത്യൻ ഭരണഘടനയാണ് ജഡ്‌ജിമാരുടെ ചിന്തയിലുള്ളത്. അതുകൊണ്ടുതന്നെ വിദ്വേഷ പ്രസംഗം നടത്തുന്നത് ഏത് പാർട്ടിക്കാരനായാലും നടപടി എടുക്കുന്നതിൽ പ്രശ്‌നമില്ലെന്നും കോടതി അറിയിച്ചു. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. കേസ് മെയ് 12ന് വീണ്ടും പരിഗണിക്കും.
Most Read: ‘ദി കേരള സ്‌റ്റോറി’; കേരളത്തിൽ പ്രദർശനാനുമതി നൽകരുതെന്ന് വിഡി സതീശൻ