തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരിൽ നടത്തിയ നിയമനത്തട്ടിപ്പ് കേസിൽ പ്രതിയായ കെപി ബാസിത്ത് അറസ്‌റ്റിൽ. മഞ്ചേരിയിൽ നിന്ന് കന്റോൺമെന്റ് പോലീസാണ് ബാസിത്തിനെ കസ്‌റ്റഡിയിൽ എടുത്തത്. പരാതിക്കാരൻ ഹരിദാസന്റെ സുഹൃത്താണ് ബാസിത്ത്.
കോഴ വിവാദത്തിലെ പരാതിയിൽ ബാസിത്ത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്നാണ് പരാതിക്കാരനായ ഹരിദാസന്റെ മൊഴി. പിന്നാലെയാണ് ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുന്നത്. മന്ത്രിയുടെ പിഎയുടെ പേര് പറഞ്ഞാൽ അന്വേഷണം ഉണ്ടാകില്ലെന്നും ബാസിത്ത് പറഞ്ഞതായും ഹരിദാസന്റെ മൊഴിയിലുണ്ട്.
നിയമനത്തട്ടിപ്പ് കേസിൽ മുഖ്യ സൂത്രധാരൻ ബാസിത്താണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബാസിത്തിനെ നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കും. ഇയാളെ നാളെ പരാതിക്കാരനായ ഹരിദാസനുമായി ഒപ്പമിരുത്തി ചോദ്യം ചെയ്യും. ബാസിത്ത് ഭീഷണിപ്പെടുത്തിയാണ് മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി പറയിപ്പിച്ചതെന്ന് ഹരിദാസൻ പോലീസിനോട് പറഞ്ഞു.
മരുമകൾക്കായി അപേക്ഷ നൽകിയപ്പോൾ തന്നെ ബാസിത്തിനോട് പറഞ്ഞിരുന്നുവെന്നും ഹരിദാസൻ പറഞ്ഞു. ഒരു ലക്ഷം രൂപ നൽകിയതായും പറയുന്നു. മന്ത്രിയുടെ ഓഫീസിൽ നൽകാൻ തയ്യാറാക്കിയ പരാതിയിൽ ഒപ്പ് രേഖപ്പെടുത്തിയത് ബാസിത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്നും ഹരിദാസൻ പറഞ്ഞു.
മന്ത്രിയുടെ ഓഫീസിൽ ലിസ്‌റ്റുണ്ടെന്ന് പറഞ്ഞാണ് തന്നെ സെക്രട്ടറിയേറ്റിലേക്ക് കൊണ്ടുവന്നത്. പിന്നീട് മന്ത്രി ഓഫീസിൽ പ്രവേശനം ഇല്ലെന്ന് പറഞ്ഞു മടക്കി കൊണ്ടുപോയി. തനിക്കെതിരായ ഭൂമി കേസിൽ സഹായിക്കാമെന്ന് പറഞ്ഞാണ് ബാസിത്ത് സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതെന്നും ഹരിദാസൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
Most Read| ഇറാനിൽ സ്‌ത്രീകൾക്കായി പോരാടി; സമാധാന നൊബേൽ പുരസ്‌കാരം നർഗേസ് മുഹമ്മദിക്ക്