പാലക്കാട്: ‘റെഡ് ഈസ് ബ്ളഡ് കേരള’ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ‘ബ്ളീഡിങ് എക്സ്പ്രസ്’ പ്രയാണം രണ്ടാം ദിനത്തിലേക്ക്. ഏപ്രിൽ 28ന് ഒറ്റപ്പാലത്ത് നിന്നായിരുന്നു യാത്രയാരംഭിച്ചത്.
കോവിഡ് വാക്സിനേഷനെ തുടർന്ന് വരാനിരിക്കുന്ന രക്തക്ഷാമം പരിഹരിക്കാനായി ‘റെഡ് ഈസ് ബ്ളഡ് കേരള’ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ബ്ളീഡിങ് എക്സ്പ്രസ്’ യാത്ര. വിവിധ പ്രദേശങ്ങളിൽ നിന്നും ദാതക്കളെ കണ്ടെത്തി അവരെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പാലക്കാട് ജില്ലാ ആശുപ്രതിയിലെ രക്ത ബാങ്കിലേക്ക് എത്തിക്കുന്ന ആശയമാണ് ‘ബ്ളീഡിങ് എക്സ്പ്രസ്’.
രക്ത ലഭ്യതക്ക് നിലവിൽ കാര്യമായ പ്രതിസന്ധിയില്ലെങ്കിലും 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ ആരംഭിച്ചാൽ പ്രതിസന്ധി ഉടലെടുക്കും. നാഷനൽ ബ്ളഡ് ട്രാൻസ്ഫ്യുഷൻ കൗൺസിലിന്റെ (എൻബിടിസി) മാർഗനിർദേശം അനുസരിച്ച് വാക്സിനെടുത്ത് 28 ദിവസം കഴിഞ്ഞാൽ മാത്രമാണ് ഒരാൾക്ക് രക്തദാനം നിർവഹിക്കാൻ സാധിക്കുക.
ഒരാൾ ആദ്യ വാക്സിനെടുത്ത് 28 ദിവസം കഴിയുമ്പോൾ അടുത്ത ഡോസ് കൂടിയെടുക്കും. വീണ്ടും 28 ദിവസം കഴിഞ്ഞാൽ മാത്രമേ രക്തദാനം സാധ്യമാകൂ. അഥവാ രണ്ട് മാസത്തോളം വാക്സിനെടുത്ത ആൾക്ക് രക്തദാനം സാധ്യമാകില്ല. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. കോവിഡ് കാലമായതിനാൽ, ആശുപത്രികളിൽ ‘അത്യാവശ്യ’ശസ്ത്രക്രിയകൾ മാത്രമാണ് നടക്കുന്നത്. അതുകൊണ്ടാണ് ‘നിലവിൽ’ വലിയ പ്രതിസന്ധി ഉടലെടുക്കാത്തത്.
എന്നാൽ, 18ന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചാൽ ആരോഗ്യരംഗത്ത് രക്തക്ഷാമം വരികയും നിരവധി അത്യാവശ്യ സർജറികൾ മാറ്റിവെക്കുന്നതിലൂടെ അത്യാഹിതങ്ങൾ സംഭവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരമൊരു സാഹചര്യം വരാതിരിക്കാനുള്ള മുൻകരുതലാണ് ‘ബ്ളീഡിങ് എക്സ്പ്രസ്’ പോലുള്ള ആശയംകൊണ്ട് സാധ്യമാകുന്നത്.
‘ബ്ളീഡിങ് എക്സ്പ്രസ്’ രണ്ടാംദിന യാത്ര ചെർപ്പുളശ്ശേരി നഗരസഭ ചെയർമാർ ശ്രീ രാമചന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. ‘റെഡ് ഈസ് ബ്ളഡ് കേരള’ സംഘടനയുടെ സംസ്ഥാന സെക്രട്ടറി പ്രഖിൽ പട്ടാമ്പി, പാലക്കാട് ജില്ലാ സെക്രട്ടറി നൗഫൽ നെല്ലിക്കുറുശ്ശി, ജില്ലാ പ്രസിഡണ്ട് വിമൽ കാവശ്ശേരി, ജില്ലാ ട്രഷറർ റഷീദ് ഒറ്റപ്പാലം, ജില്ലാ കമ്മിറ്റിയംഗം ചെങ്കോടി വാപ്പുട്ടി, സംഘടനയുടെ വനിതാവിഭാഗമായ ‘സ്ത്രീജ്വാല’ ജില്ലാ സെക്രട്ടറി ആര്യ വല്ലപ്പുഴ, പ്രസിഡണ്ട് രജിത കുനിശ്ശേരി, വിഷ്ണുപ്രിയ എഴുവന്തല എന്നിവരാണ് നേതൃത്വം നൽകുന്നത്.
ഏപ്രിൽ 30ന് ബ്ളീഡിങ് എക്സ്പ്രസ് തരൂരിൽ നിന്ന് തുടങ്ങി ആലത്തുർ-കുഴൽമന്ദം വഴി ജില്ലാ ആശുപത്രിയിലേക്ക് എത്തിചേരുമെന്ന് സംഘാടകർ അറിയിച്ചു.
Most Read: പ്ളാസ്മാ ദാനം; വെബ് പോര്ട്ടല് തയാറാക്കി ഡിവൈഎഫ്ഐ; രക്തദാന ക്യാംപയിനും സംഘടിപ്പിക്കും