തിരുവനന്തപുരം: റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമങ്ങൾക്ക് എതിരെയും പിഎസ്‌സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ശക്‌തമാകുമ്പോഴും അയവില്ലാതെ സർക്കാർ. വിവിധ തസ്‌തികകളിൽ 221 പേരെ കൂടി സ്‌ഥിരപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു.
കെടിഡിസിയിൽ 100 പേരെയും യുവജന ക്ഷേമ ബോർഡിൽ 37 പേരെയും കോ ഓപ്പറേറ്റീവ് അക്കാദമിയിൽ 11 പേരെയുമാണ് സ്‌ഥിരപ്പെടുത്തിയത്. തസ്‌തിക കൂട്ടുന്നതും റാങ്ക് ലിസ്‌റ്റിൽ ഉള്ളവരുടെ നിയമനം വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മന്ത്രിസഭയിൽ നിന്നുണ്ടായില്ല. ജോലി കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്ക് കടുത്ത നിരാശ മാത്രമാണ് മന്ത്രിസഭ നൽകിയത്.
സർക്കാരിലും പൊതുമേഖലാ സ്‌ഥാപനങ്ങളിലും കൂടുതൽ താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ, പിഎസ്‌സി ലിസ്‌റ്റിലുള്ള താൽകാലികക്കാരെ സ്‌ഥിരപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്‌തു.
താൽകാലികക്കാരെ സ്‌ഥിരപ്പെടുത്തുന്നത് ഉൾപ്പടെ തീരുമാനിക്കാൻ നിർണായക യോഗം മന്ത്രിസഭ ചേർന്നപ്പോൾ സെക്രട്ടറിയേറ്റിന് പുറത്ത് ഏറെ പ്രതീക്ഷയോടെയാണ് ഉദ്യോഗാർഥികൾ നിന്നത്. എന്നാൽ അനുകൂല നിലപാടുകൾ ഒന്നും തന്നെ മന്ത്രിസഭയിൽ നിന്നുണ്ടായില്ല. റദ്ദാക്കപ്പെട്ട സിവിൽ പോലീസ് റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന്റെ പടിക്കൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികൾക്കും നിരാശ മാത്രമായിരുന്നു ഫലം.
Also Read: പെട്ടിമുടി പുനരധിവാസം; സർക്കാർ മനുഷ്യ സാധ്യമായതെല്ലാം ചെയ്‌തുവെന്ന് റവന്യൂ മന്ത്രി