മതവിദ്വേഷ പ്രസംഗം; എടപ്പാളിൽ പിസി ജോർജിന്റെ കോലംകത്തിച്ച് ഡിവൈഎഫ്‌ഐ

By Asharaf Panthavoor, Malabar Reporter
  • Follow author on
Religious Hate Speech; DYFI PC George's dummy burned at Edappal
Ajwa Travels

മലപ്പുറം: ജില്ലയിൽ എടപ്പാൾ ബ്‌ളോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിലാണ് പിസി ജോർജിന്റെ കോലംകത്തിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്.

കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ വന്ധ്യത വരുത്താനുള്ള മരുന്നുകൾ പാനീയങ്ങളിൽ കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്നു പ്രാവശ്യം തുപ്പിയശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ വിഷലിപ്‌ത പ്രയോഗങ്ങളാണ് തിരുവനതപുരം അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉൽഘാടന പ്രസംഗത്തിൽ പിസി ജോർജ് നടത്തിയത്.

യൂസഫലിക്ക് ഹിന്ദുക്കളുടെ കാശ് മതി, മുസ്‌ലിം പള്ളികള്‍ സമുദായങ്ങളുടെ കീഴിലാണ് പക്ഷെ, ക്ഷേത്രങ്ങള്‍ സര്‍ക്കാരുകളുടെ കീഴിലാണ്, ലവ് ജിഹാദ് നിലനിൽക്കുന്നു, ഹിന്ദു- ക്രിസ്‌ത്യൻ പെണ്‍കുട്ടികളെ കബളിപ്പിച്ച് പിടിച്ചുകൊണ്ടുപോയി ഒരു പ്രസവം കഴിഞ്ഞാല്‍ അവരെ അഫഗാനിസ്‌ഥാനിൽ താലിബാന്‍ കൊള്ളക്കാര്‍ക്ക് ബലാൽസംഗം ചെയ്യാന്‍ കൊടുക്കുകയാണ് എന്നിങ്ങനെയുള്ള പരാമർശങ്ങളും പിസി ജോർജിന്റെ പ്രസംഗത്തിൽ ഉണ്ടായിരുന്നു.

മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും മുസ്‌ലിംകൾക്കും ഇടയിൽ വേർതിരിവ് രൂക്ഷമാക്കാനും അതിലൂടെ നാടിന്റെ മതനിരപേക്ഷ സ്വഭാവത്തെ തകര്‍ക്കുകയും നാട്ടില്‍ വര്‍ഗീയ, ജാതീയ ചേരിതിരിവുകള്‍ സൃഷ്‌ടിച്ച്‌ വോട്ടുണ്ടാക്കുകയും കേരളത്തിലെ ഇത്തരം വാർത്തകൾ ദേശീയ ലെവലിൽ പ്രചരിപ്പിച്ച് അവിടങ്ങളിൽ ഭൂരിപക്ഷ ഏകീകരണം ശക്‌തമാക്കി നിലനിറുത്താനുമാണ് പിസി ജോർജിലൂടെ സംഘപരിവാർ ശ്രമിക്കുന്നതെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

Religious Hate Speech; DYFI PC George's dummy burned at Edappal
എടപ്പാളിൽ പിസി ജോർജിന്റെ കോലം കത്തിക്കുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർ

”യൂസഫലി എന്താ മലപ്പുറത്ത് മാള്‍ ഉണ്ടാക്കാത്തത്, കോഴിക്കോട് എന്താ ഉണ്ടാക്കാത്തത്. ഞാന്‍ നേരിട്ട് ചോദിച്ചു, പത്രത്തിലുണ്ടായിരുന്നു അത്. കാരണം മുസ്‌ലിംകളുടെ കാശ് അങ്ങേര്‍ക്ക് വേണ്ട, നിങ്ങള്‍ ഹിന്ദുക്കളുടെ കാശ് മതി’.

‘നിങ്ങള് പെണ്ണുങ്ങളെല്ലാരും പിള്ളേരുടെ കൂടെ മാളിനകത്തേക്ക് ചാടി കയറുകയല്ലേ. നിങ്ങടെ കാശ് മുഴുവന്‍ അയാള് മേടിച്ചെടുക്കുകയല്ലേ. ഒരു കാരണവശാലും നിങ്ങളുടെ ഒരു രൂപ പോലും ഇങ്ങനെയുള്ള സ്‌ഥാപനങ്ങൾക്ക് കൊടുക്കാന്‍ പാടില്ല’.

‘ഞാനിപ്പൊ വരുന്ന വഴിയില്‍ പുതുതായി ഒരു മുസ്‌ലിമിന്റെ ജൗളിക്കടയുണ്ട്. ആ കടക്കകത്ത് ഒരു 150 പേരുടെ തള്ള്. അതിന്റെ ഇപ്പുറത്ത് അതിലും നല്ല രീതിയില്‍ ഒരു നായരുടെ കടയുണ്ട്. ഈച്ചയെ ആട്ടി ഇരിപ്പാണ്. നമ്മുടെ ആളുകളുടെ ഗുണമാണ് അത്. ഇതൊക്കെ ആലോചിച്ച് ഓര്‍ത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിങ്ങള്‍ ദുഖിക്കേണ്ടി വരും’. -പിസി ജോര്‍ജ് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിൽ പറഞ്ഞു. പൂർണമായ പ്രസംഗം ഇവിടെ കേൾക്കാം

വിഷയത്തിൽ നിരവധി കോണുകളിൽ നിന്നുയർന്ന പ്രതിഷേധവും പരാതികളും പരിഗണിച്ച്‌ പിസി ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് ഇന്ന് പുലര്‍ച്ചെ അറസ്‌റ്റ്‌ ചെയ്‌ത്‌ തിരുവനന്തപുരത്തെ നന്ദാവനം എആര്‍ ക്യാംപിൽ എത്തിച്ച് ചോദ്യം ചെയ്യുകയും ശേഷം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ഉപാധികളോടെ ജാമ്യം ലഭിക്കയും ചെയ്‌തിരുന്നു.

ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷിയെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. എടപ്പാൾ ടൗണിൽ നടന്ന ഡിവൈഎഫ്‌ഐ പ്രതിഷേധത്തിന് ബ്‌ളോക് സെക്രട്ടറി എ സിദ്ധിക്ക്, പ്രസിഡണ്ട് എപി വിമൽ, ജോയിൻ സെക്രട്ടറി ഗായതി എന്നിവർ നേതൃത്വം നൽകി.

Most Read: ചാർജറില്ലാതെ ഐ ഫോൺ വിൽപന; നിയമവിരുദ്ധമെന്ന് ബ്രസീൽ കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE