ബ്രസീൽ: ചാർജറില്ലാതെ ഐ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധമെന്ന് വിധിച്ച് ബ്രസീലിയൻ ജഡ്‌ജി. ഐ ഫോണിനൊപ്പം ചാർജർ നൽകാത്ത ആപ്പിളിന്റെ നീക്കത്തെ ‘നിയമവിരുദ്ധവും അധിക്ഷേപകരവും’ എന്നാണ് വിധിയിൽ ജഡ്‌ജി പരാമർശിച്ചത്. പരാതി നൽകിയ ഉപഭോക്‌താവിന് 1080 ഡോളർ നഷ്‌ടപരിഹാരം നൽകാനും ബ്രസീലിയൻ കോടതി ആപ്പിളിനോട് നിർദ്ദേശിച്ചു.
മധ്യ ബ്രസീലിലെ ഗോയസിൽ നിന്നുള്ള റീജിയണൽ ജഡ്‌ജി വാൻഡർലീ കെയേഴ്‌സ് പിൻഹീറോ ആണ് വിധി പറഞ്ഞത്. ഐ ഫോണിന്റെ സാധാരണ പ്രവർത്തനത്തിന് അഡാപ്‌റ്റർ അത്യന്താപേക്ഷിതമാണെന്നും നിർമാതാവ് പാക്കേജിൽ നിന്ന് ചാർജർ ഒഴിവാക്കുന്നത് പ്രാദേശിക ഉപഭോക്‌തൃ നിയമം ലംഘിക്കുന്നതാണെന്നുമാണ് കണ്ടെത്തൽ.
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയിൽ നിന്ന് നഷ്‌ടപരിഹാരം ലഭിക്കാൻ കൂടുതൽ ഉപഭോക്‌താക്കൾ പരാതിപ്പെടുകയോ അല്ലെങ്കിൽ വീണ്ടും ആക്‌സസറികൾ ഉൾപ്പെടുത്താൻ നിർബന്ധിക്കുകയോ ചെയ്‌താൽ ഈ നീക്കം കൂടുതൽ ചെലവേറിയതായി മാറുമെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു.
2020ലാണ് ഐ ഫോൺ 12ൽ ആരംഭിക്കുന്ന സ്‌മാർട് ഫോണുകൾക്കൊപ്പം ചാർജിങ് ബ്രിക്ക്, ഹെഡ്‌സെറ്റ് എന്നിവ ഉൾപ്പെടുത്തുന്നത് അവസാനിപ്പിച്ചത്. ഇ- മാലിന്യം കുറയ്‌ക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പരിസ്‌ഥിതിക്ക് മികച്ച ഒരു നീക്കമാണിതെന്നുമാണ് ആപ്പിളിന്റെ അവകാശവാദം. എന്നാൽ, ഈ വാദം കോടതി തള്ളുകയായിരുന്നു.
ഇന്ത്യയിലും ഐഫോൺ വിൽക്കുന്നത് ചാർജറും ഹെഡ്സെറ്റും ഇല്ലാതെയാണ്. മുൻപ് ഐ ഫോൺ വാങ്ങിച്ചവരാണ് എങ്കിൽ അവരുടെ കൈവശം കേടുവരാത്ത ചാർജറും ഹെഡ്സെറ്റും ഉണ്ടാകും. അത് പുതുതായി വാങ്ങുന്ന ഫോണിലും ഉപയോഗിക്കാം. ഈ സൗകര്യം ഇല്ലാത്തവർ മാത്രം പുതിയവ വാങ്ങിയാൽ മതി എന്ന ചിന്തയിൽ നിന്നാണ് ഐഫോൺ ബോക്‌സിൽ നിന്ന് ചാർജറും ഹെഡ്‌സെറ്റും വഴിമാറിയത്.
ഈ നയത്തിലൂടെ 20 മുതൽ 25% ശതമാനംവരെ പുതിയ ചാർജറുകളും ഹെഡ്‌സെറ്റും ഉൽപാദിപ്പിക്കുന്നത് കുറയ്‌ക്കാൻ ഐഫോൺ കമ്പനിയായ ആപ്പിളിന് സാധിച്ചിട്ടുണ്ട് എന്നാണ് പല കണക്കുകളും പറയുന്നത്. ഇത് അന്തരീക്ഷ മലിനീകരണത്തിൽ ഗുണപരമായ സംഭാവന ചെയ്യാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട് എന്നാണ് കമ്പനിയുടെ നിലപാട്. ഈ വിഷയത്തിൽ ആരും തന്നെ ഇതുവരെ കോടതികളെ സമീപിക്കാത്തതിനാൽ ഇന്ത്യയിൽ, നിലവിലെ ചാർജറും ഹെഡ്‌സെറ്റുമില്ലാത്ത ഐഫോൺ വിൽപന തുടരും.
Most Read: ലഹരിവേട്ട; ഗുജറാത്തിൽ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടി