വയനാട്: പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതത്തിന് പ്രതിസന്ധി സൃഷ്‌ടിക്കുന്ന പാൽച്ചുരം പാത നവീകരിക്കുന്നു. പാത ഭാഗികമായി നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 1.75 കോടി രൂപ അനുവദിച്ചു. പാൽച്ചുരത്തിലെ രണ്ടര കിലോമീറ്റർ ദൂരം നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്.
നടപടിക്രമങ്ങളെല്ലാം പൂർത്തിയായിട്ടുണ്ടെന്നും നിർമാണ പ്രവർത്തനം ഉടൻ തുടങ്ങാനാകുമെന്നും ചുരം ഉൾപ്പെടുന്ന പേരാവൂർ മണ്ഡലത്തിലെ എംഎൽഎ സണ്ണി ജോസഫ് പറഞ്ഞു. നിലവിൽ ചുരത്തിന്റെ ബോയ്‌സ് ടൗൺ ഭാഗത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ ചുരംവഴി ഓടുന്നത്.
2018ലെ പ്രളയത്തിനുശേഷം പൂർണമായി തകർന്ന പാൽച്ചുരം റോഡ് ഗതാഗത യോഗ്യമല്ലെന്ന് അന്നത്തെ കണ്ണൂർ കളക്‌ടർ പറഞ്ഞിരുന്നു. റോഡിൽ സമഗ്രമായ പുനർനിർമാണം നടത്തി മാത്രമേ ഫിറ്റ്നസ് നൽകാവുവെന്നും ഉദ്യോഗസ്‌ഥർക്ക് നിർദേശമുണ്ടായിരുന്നു.
ഇതനുസരിച്ച് പാൽച്ചുരത്തിന്റെ ചുമതലയുള്ള വടകര ചുരം ഡിവിഷൻ 10 കോടി രൂപയുടെ സമഗ്ര പുനർനിർമാണ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, ചുരം റോഡിൽ പുനർനിർമാണം നടക്കാത്തതിനാൽ ഇതുവരെ ഫിറ്റ്നസ് ലഭിച്ചിരുന്നില്ല.
ഇടക്ക് ചെറിയതോതിൽ ടാറിങ് നടത്തിയതൊഴിച്ചാൽ ഇടിഞ്ഞ ഭാഗങ്ങൾ കെട്ടുന്നതടക്കം മറ്റ് അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. ചുരത്തിന്റെ പലഭാഗങ്ങളിലും ടാറിങ് പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
ചെകുത്താൻതോടിനു സമീപം, ഒന്ന്-രണ്ട് മുടിപ്പിൻവളവുകൾ, ആശ്രമം കവല, ചുരത്തിന്റെ തുടക്കഭാഗത്തെ വളവ് തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം യാത്ര ദുഷ്‌കരമാണ്. പാർശ്വഭാഗങ്ങൾ ഇടിഞ്ഞുപോയ പ്രദേശങ്ങളിൽ മുളകൊണ്ടുള്ള വേലികൾ മാത്രമാണ് ഇപ്പോഴത്തെ സുരക്ഷ.
ഇങ്ങനെയുള്ള റോഡിലൂടെയാണ് ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ ഓടുന്നത്. ഫിറ്റ്നസ് ഇല്ലാത്ത റോഡിൽ ബസുകൾ ഓടിക്കാൻ പാടില്ലാത്തതാണ്. എന്നാൽ ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കെഎസ്ആർടിസി അധികൃതർ സർവീസ് നടത്തുന്നത്.
Malabar News: പാണ്ടിക്കാട് പോക്‌സോ കേസ്; കൂടുതല്‍ ശാസ്‍ത്രീയ അന്വേഷണത്തിന് പോലീസ്