കോഴിക്കോട്: തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി എടുത്തത്. കോഴിക്കോട് കുന്ദമംഗംലം- മെഡിക്കല്‍ കോളേജ് റോഡില്‍ ഒഴുക്കരയിലാണ് സംഭവം. കുഴിയില്ലാതെ റീ ടാർ ചെയ്‌തുവെന്ന പരാതി പരിശോധിച്ച ശേഷമാണ് നടപടി.
കുന്നമംഗലം സെക്ഷൻ അസി. എൻജിനിയർ ജി ബിജു, ഓവർസിയർ പികെ ധന്യ എന്നിവരെ സസ്‌പെൻഡ് ചെയ്‌തതായാണ് മന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്. തകരാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചതോടെ മന്ത്രി ഇന്നലെ സ്‌ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. തുടർന്ന് ചീഫ് എന്‍ജിനീയറോട് മന്ത്രി വിശദീകരണം തേടുകയായിരുന്നു.
എക്‌സിക്യൂട്ടിവ് എൻജിനിയറുടെ റിപ്പോർട് കിട്ടിയതിന് പിന്നാലെയാണ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്യാൻ മന്ത്രി നിർദ്ദേശിച്ചത്. റോഡിന് കുഴികളൊന്നുമില്ലാത്ത 17 മീറ്റര്‍ സ്‌ഥലത്താണ് ടാറൊഴിച്ച് പണി തുടങ്ങിയത്. ഇന്നലെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ അറ്റകുറ്റപ്പണി നിർത്തിവെക്കുകയായിരുന്നു.
Most Read: സിൽവർ ലൈനെതിരെ പ്രതിഷേധം ശക്‌തം; കല്ലിടൽ തടഞ്ഞു