ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജനുവരി 26 റിപ്പബ്‌ളിക് ദിനത്തിൽ നടത്തുന്ന ട്രാക്‌ടർ മാർച്ചിലേക്ക് ഒരു വീട്ടിൽ നിന്ന് ഒരാളെങ്കിലും പങ്കെടുക്കണമെന്ന് കർഷക സംഘടനകളുടെ ആഹ്വാനം. റിപ്പബ്‌ളിക് ദിനത്തിന് മുൻപ് കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ അന്നേദിവസം ഡെൽഹിയിലേക്ക് ട്രാക്‌ടർ മാര്‍ച്ച് നടത്തും, അതിൽ പങ്കെടുക്കണം എന്നാവശ്യപ്പെട്ട് ഹരിയാനയിലെ ഓരോ വീട്ടിലും കയറി തങ്ങൾ അഭ്യർഥിക്കുമെന്നും കർഷകർ പറഞ്ഞു.
“ജനുവരി 9 മുതൽ ഹരിയാനയിലെ കർഷക യൂണിയനുകളുടെ നേതാക്കളും തൊഴിലാളികളും സംസ്‌ഥാനത്തെ എല്ലാ ഗ്രാമങ്ങളും സന്ദർശിച്ച്, ജനുവരി 26ന് നടക്കുന്ന മാർച്ചിൽ കുറഞ്ഞത് ഒരു അംഗത്തെയെങ്കിലും അയക്കാൻ ആവശ്യപ്പെടും,” – വാർത്താ സമ്മേളനത്തിൽ സ്വരാജ് അഭിയാൻ മേധാവി യോഗേന്ദ്ര യാദവ് പറഞ്ഞു.
ജനുവരി നാലിന് സർക്കാരുമായി നടത്തിയ 7ആം ഘട്ട ചർച്ചയും പരാജയപ്പെട്ടതോടെ കർഷകർ പ്രതിഷേധം ശക്‌തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജനുവരി 7ആം തീയതി ഡെല്‍ഹിയിലെ നാല് അതിര്‍ത്തികളിലേക്ക് ട്രാക്‌ടര്‍ മാര്‍ച്ച് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി. സമരത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ രണ്ടാഴ്‌ചത്തേക്ക് ദേശ് ജാഗ്രന്‍ അഭിയാന്‍ ആരംഭിക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി.
നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതെ സമരത്തില്‍ നിന്നും പിൻമാറില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. രാജ്യതലസ്‌ഥാനത്ത് തുടരുന്ന ശക്‌തമായ മഴയിലും, കൊടും തണുപ്പിലും നിരവധി കര്‍ഷകരാണ് ഇപ്പോഴും സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിച്ചേരുന്നത്.
Also Read: ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരം; ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും