ന്യൂഡെല്‍ഹി: റിപ്പബ്‌ളിക് ദിനത്തില്‍ ദേശീയ തലസ്ഥാനത്ത് കര്‍ഷകര്‍ ട്രാക്‌ടര്‍ റാലി നടത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളെ നിഷേധിച്ച് കിസാന്‍ സംഘര്‍ഷ് സമിതി. ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്‌ഥാന രഹിതമാണ് എന്നും സമിതി ഇതുവരെ അത്തരം പരിപാടികളില്‍ തീരുമാനം എടുത്തിട്ടില്ലെന്നും കിസാന്‍ സംഘര്‍ഷ് സമിതി കണ്‍വീനര്‍ മന്ദീപ് നാത്‌വാന്‍ വ്യക്‌തമാക്കി.
‘കര്‍ഷകര്‍ ചെങ്കോട്ടയില്‍ ത്രി വര്‍ണ്ണ പതാക അഴിക്കുമെന്നും ട്രാക്‌ടറുകളുമായി റാലി നടത്തുമെന്നും പറയപ്പെടുന്നു. എന്നാല്‍ അത്തരം ഒരു പരിപാടിയും സമിതി ഇതുവരെ തീരുമാനിച്ചിട്ടില്ല, കര്‍ഷകരുടെ താല്‍പ്പര്യ പ്രകാരമല്ല ഇത്തരം പ്രസ്‌താവനകള്‍’, മന്ദീപ് നാത്‌വാന്‍ പറഞ്ഞു.
മാത്രവുമല്ല കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരം ചിലര്‍ കര്‍ഷക പ്രക്ഷോഭത്തെ അക്രമാസക്‌തമാക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘ഈ പ്രക്ഷോഭം കേന്ദ്രത്തിന്റെ നയങ്ങള്‍ക്ക് എതിരെയാണ്, ഡെല്‍ഹിക്ക് എതിരെയല്ല. സന്‍യുക്‌ത കിസാന്‍ മോര്‍ച്ച അന്തിമമാക്കിയ തീരുമാനങ്ങള്‍ ഞങ്ങള്‍ നടപ്പാക്കുകയും സമാധാനപരമായി പ്രതിഷേധം തുടരുകയും ചെയ്യും’, കിസാന്‍ സംഘര്‍ഷ് സമിതി കണ്‍വീനര്‍ വ്യക്‌തമാക്കി.
റിപ്പബ്‌ളിക് ദിനാഘോഷത്തിന് തടസമുണ്ടാക്കാന്‍ പ്രക്ഷോഭകാരികള്‍ ശ്രമിക്കുന്നതായുള്ള കേന്ദ്രത്തിന്റെ വാദം സുപ്രീം കോടതി തിങ്കളാഴ്‌ച കേള്‍ക്കാനിരിക്കെ ആണ് കിസാന്‍ സംഘര്‍ഷ് സമിതി കണ്‍വീനറിന്റെ പ്രതികരണം.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് ജനുവരി 12ന് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. ഡെല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷക യൂണിയനുകളും കേന്ദ്രവും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് ശുപാര്‍ശകള്‍ നല്‍കാനായി നാലംഗ സമിതിയെയും കോടതി രൂപീകരിച്ചിട്ടുണ്ട്.
Read Also: കെഎസ്ആർടിസി ക്രമക്കേട്; 311 കോടിയോളം രൂപയുടെ കണക്കില്ലെന്ന് റിപ്പോർട്