തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകള്‍ പുറത്ത്. 2015ലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 2018ല്‍ നടന്ന ഓഡിറ്റ് വിവരങ്ങളാണ് രേഖകളിലുള്ളത്. കെടിഡിഎഫ്‌സിക്ക് തിരിച്ചടക്കാൻ നല്‍കിയ തുകയില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് വ്യക്‌തമാക്കുന്ന രേഖകളാണ് പുറത്തായത്. 311.98 കോടി രൂപക്ക് കണക്കില്ലെന്നും രേഖകളില്‍ നിന്ന് വ്യക്‌തമാണ്.
2018ല്‍ സ്വകാര്യ ഓഡിറ്റിംഗ് ഏജന്‍സിയെക്കൊണ്ട് നടത്തിയ ഓഡിറ്റിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കെടിഡിഎഫ്‌സിയില്‍ നിന്നും എടുത്ത തുക തിരിച്ചടച്ചതില്‍ 311.98 കോടി രൂപക്ക് കണക്കില്ലെന്ന് രേഖയില്‍ പറയുന്നു.
കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ 100 കോടി രൂപയുടെ തിരിമറിയും കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎസ്ആര്‍ടിസി സിഎംഡി പറഞ്ഞ കാര്യങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് രേഖകളിലുള്ളത്.
അതേസമയം കെഎസ്ആര്‍ടിസിയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. ക്രമക്കേടുകള്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗം അന്വേഷിക്കേണ്ടെന്നാണ് ബിജുപ്രഭാകറിന്റെ നിലപാട്.
Read Also: ആലപ്പുഴ ബൈപ്പാസ്; ഉൽഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്ത് നിൽക്കാനാകില്ല; സുധാകരൻ