തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്‌ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതിന് പിന്നാലെ അവധിയിൽ പ്രവേശിച്ച് ബിജു പ്രഭാകർ. ഈ മാസം 17 വരേയാണ് അവധി. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറുമായുള്ള നയപരമായ വിയോജിപ്പ് നിലനിൽക്കേയാണ് അവധി. എന്നാൽ, വ്യക്‌തിപരമായ കാരണങ്ങളെ തുടർന്നാണ് അവധിയെന്നാണ് ബിജു പ്രഭാകറിന്റെ വിശദീകരണം.
വിദേശ സന്ദർശനത്തിൽ ആയിരുന്ന ബിജു പ്രഭാകർ കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി എംഡി സ്‌ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്. ഗതാഗത സെക്രട്ടറിയുടെ ചുമതലയിൽ നിന്നും ഒഴിയാൻ സന്നദ്ധത അറിയിച്ചതായാണ് വിവരം. ഗണേഷ് കുമാർ ഗതാഗതമന്ത്രി സ്‌ഥാനത്ത് എത്തിയതിൽ പിന്നെ ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു. ഇലക്‌ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള മന്ത്രിയുടെ പ്രസ്‌താവനയാണ് വിവാദമായത്.
കെഎസ്ആർടിസിയിലെ നയപരമായ തീരുമാനങ്ങളിൽ ഉൾപ്പടെ ഗണേഷ്‌കുമാർ ഏകപക്ഷീയമായി ഇടപെടൽ നടത്തുന്നുവെന്ന ആരോപണവും ഇതിന് പിന്നാലെ ഉയർന്നു. കൂടാതെ, ഇലക്‌ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട റിപ്പോർട് മന്ത്രിക്ക് ലഭിക്കുന്നതിന് മുന്നേ മാദ്ധ്യമങ്ങൾക്ക് ലഭിച്ചുവെന്ന പരാതി ഉയരുകയും മന്ത്രി ഉദ്യോഗസ്‌ഥരെ ശകാരിക്കുകയും ചെയ്‌തിരുന്നു. വാർഷിക കണക്ക് ചോർന്നതിൽ മന്ത്രി വിശദീകരണവും തേടിയിരുന്നു.
വാങ്ങിയ വിലയും കിട്ടുന്ന കളക്ഷനും നോക്കുമ്പോൾ ഇലക്‌ട്രിക് ബസുകൾ ലാഭകരമല്ലെന്നാണ് ഗണേഷ്‌കുമാറിന്റെ വാദം. ഈ നിലയിൽ തുടരേണ്ടതില്ലെന്ന അഭിപ്രായം കൂടി പറഞ്ഞതോടെ എതിർപ്പും ശക്‌തമായി. ഈ പശ്‌ചാത്തലത്തിലാണ് കൃത്യമായ കണക്കുകൾ നൽകാൻ കെഎസ്ആർടിസി സിഎംഡിക്ക് മന്ത്രി നിർദ്ദേശം നൽകിയത്. എന്നാൽ, ബിജു പ്രഭാകർ വിദേശത്തായതിനാൽ ജോയിന്റ് എംഡി മനോജ് ശങ്കറാണ് റിപ്പോർട് കൈമാറിയത്. അതേസമയം, ബിജു പ്രഭാകർ നൽകിയ കത്ത് മുഖ്യമന്ത്രിയുടെ പരിഗണനയിൽ ആണെന്നാണ് വിവരം.
Most Read| ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യ സംസ്‌ഥാനം