ആലപ്പുഴ: ബൈപ്പാസ് ഉൽഘാടനത്തിന് പ്രധാനമന്ത്രിയെ ഇനിയും കാത്തുനിൽക്കാനാകില്ലെന്ന് മന്ത്രി ജി സുധാകരൻ. ഉൽഘാടനം ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടും പ്രധാനമന്ത്രി ഇതുവരെ എത്തിയില്ല. രണ്ട് മാസം കഴിഞ്ഞിട്ടും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇനി ഒരു മാസം കൂടിയേ കാക്കാനാവുള്ളൂ എന്നും ഇല്ലെങ്കിൽ സംസ്‌ഥാന സർക്കാർ ആലപ്പുഴ ബൈപ്പാസ് ഉൽഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
നവംബർ 20നാണ് മിനിസ്‌ട്രി ഓഫ് സർഫസ് ട്രാൻസ്‌പോർട് നരേന്ദ്രമോദിക്ക് ഉൽഘാടനം ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിച്ചത്. തിരിച്ച് വിളിച്ച് സന്തോഷവും അറിയിച്ചിരുന്നു. എന്നാൽ, 55 ദിവസമായി ഒരനക്കവും ഇല്ല. ഉൽഘാടന തീയതി എത്രയും വേഗം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നിതിൻ ഗഡ്‌കരിക്ക് കത്തെഴുതിയിട്ടുണ്ട്. ഏപ്രിൽ അവസാനമാണ് ഇലക്ഷനെങ്കിൽ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ഫെബ്രുവരിയിൽ ഉൽഘാടനം നടത്തേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.
ഇടതുസർക്കാരിന്റെ കാലത്ത് ഉൽഘാടനം നടക്കരുതെന്ന് ചില കുബുദ്ധികൾ ശ്രമിക്കുന്നു എന്ന സംശയം സർക്കാരിനുണ്ട്. അതിനാൽ തന്നെ ഇനിയും ബൈപ്പാസ് ഉൽഘാടനം നീട്ടിക്കൊണ്ട് പോവുകയാണെങ്കിൽ ചടങ്ങ് സംസ്‌ഥാന സർക്കാർ തന്നെ നിർവഹിക്കുമെന്നാണ് വിവരം.
Also Read: പിണറായിയാണ് ശരി, ക്ഷമ ചോദിക്കണം; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍