ആലപ്പുഴ: ജനങ്ങളുടെ അരനൂറ്റാണ്ട് കാലത്തെ സ്വപ്‌നം ഇന്ന് സാക്ഷാത്കാരമായി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു.
കേന്ദ്രസർക്കാർ 174 കോടിയും സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ദേശീയപാത 66ൽ (പഴയ എൻഎച്ച്-47) കളർകോടുമുതൽ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതിൽ അപ്രോച്ച് റോഡ് ഉൾപ്പടെ 4.8 കിലോമീറ്റർ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേൽപ്പാലംമാത്രം 3.2 കി.മീ. വരും.
കേരളത്തിലെ ഏറ്റവും വലുതും കടൽത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേ കൂടിയാണിത്. ഇനി ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങൾക്ക് ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തിൽ യാത്രചെയ്യാവുന്നതാണ്.
1990ൽ ആരംഭിച്ച ബൈപ്പാസ് നിർമാണം പല കാരണങ്ങളാൽ നീളുകയായിരുന്നു. 35 വർഷം കൊണ്ട് ബൈപാസ് നിർമാണത്തിന്റെ 20 ശതമാനമാണ് തീർന്നതെങ്കിൽ 5 കൊല്ലം കൊണ്ടാണ് ബൈപാസ് നിർമാണം 100 ശതമാനം പൂർത്തിയായതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
ലൈറ്റ് സ്‌ഥാപിക്കാനും റെയിൽവേക്ക് നൽകിയതും കൂടി ചേർത്ത് 25 കോടി രൂപകൂടി സംസ്‌ഥാനം പദ്ധതിക്കായി അധികമായി ചെലവഴിച്ചിട്ടുണ്ട്. കേന്ദ്രപദ്ധതിയിൽ 92 വഴിവിളക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും നിലവിൽ 412 വിളക്കുകൾ ഇവിടെയുണ്ട്.
അതേസമയം, ഇവിടുത്തെ മുൻ എംപിയായ കെസി വേണുഗോപാലിനെ ഉല്‍ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ബൈപ്പാസ് ഉൽഘാടന വേദിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ദേശീയപാതയും പ്രവർത്തകർ ഉപരോധിച്ചു.
Read Also: രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ച് സർക്കാരിന്റെ അഭിമാന പദ്ധതി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി