തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത പാർപ്പിട വികസന പ്രവർത്തനമാണ് ലൈഫ് മിഷൻ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ ഔദ്യോഗിക ഉൽഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്ന അഭിമാനകരമായ പദ്ധതിയാണ് ലൈഫ് നടത്തുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അർഹതപ്പെട്ട എല്ലാവർക്കും വീട് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വീട് എന്ന സ്വപ്‌നം യാഥാർഥ്യമാകാതെ മണ്ണടിഞ്ഞ് പോയ ധാരാളം പേരുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന് അന്ത്യം കുറിക്കാനാണ് പരിശ്രമിച്ചത്. അതിന് സംസ്‌ഥാനത്ത് നടക്കുന്ന വിവിധ പദ്ധതികളെ ഏകീകരിച്ച് ലൈഫ് മിഷൻ നടപ്പാക്കി. അതിന് നല്ല രീതിയിലുള്ള പ്രതികരണം ഉണ്ടായതോടെയാണ് ഇത്രയും ആളുകള്‍ക്ക് വീട് ഒരുക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു
2,50, 547 വീടുകള്‍ പൂര്‍ത്തീകരിച്ചതായി അദ്ദേഹം അറിയിച്ചു. നിർമാണത്തിനായി 8,823. 20 കോടി രൂപയാണ് ചെലവഴിച്ചത്. ലൈഫ് മിഷന്റെ ഭാഗമായുള്ള ബാക്കിയുള്ള വീടുകളുടെ നിര്‍മാണവും അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ധാരാളം പേര്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നുണ്ട്. അവര്‍ക്ക് വീട് ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം പദ്ധതി നടപ്പാക്കിയപ്പോള്‍ ഉയര്‍ന്ന പ്രശ്‌നം പലരുടെയും പേര് വിട്ടുപോയെന്നതാണ്. ആ അപേക്ഷകള്‍ കൂടി പരിഗണിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് വീട് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതാണ് സര്‍ക്കാര്‍ നയം- മുഖ്യമന്ത്രി വ്യക്‌തമാക്കി.
ഔദ്യോഗിക ഉൽഘാടനത്തിന്റെ ഭാഗമായി വട്ടിയൂര്‍ക്കാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുകയും ചെയ്‌തു. നാടിനുണ്ടാവുന്ന നേട്ടങ്ങളെ ഇടിച്ചു താഴ്‌ത്തുക , ജനങ്ങള്‍ക്ക് ലഭ്യമാവുന്ന സൗകര്യങ്ങളെ അപഹസിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയുള്ള വലിയ നുണപ്രചാരണങ്ങള്‍ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതിനാൽ അപവാദ പ്രചാരണങ്ങളില്‍ ഭയന്ന് ജനങ്ങള്‍ക്കുള്ള പദ്ധതി സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: പുതുച്ചേരി കോൺഗ്രസിൽ കൂട്ടരാജി; 13ഓളം നേതാക്കൾ ബിജെപിയിലേക്ക്