ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉല്‍ഘാടന ചടങ്ങിന് ക്ഷണിക്കാഞ്ഞതില്‍ പ്രതികരണവുമായി കെസി വേണുഗോപാല്‍ എംപി. ഉല്‍ഘാടനത്തിന് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തന്നെ ആരും വിളിച്ചില്ലെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.
“ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഘട്ടത്തിലെല്ലാം ഇടപെട്ടിരുന്നു. ബൈപ്പാസിന്റെ ഓരോ തടസങ്ങളിലും ഇടപെട്ട് കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ ഇവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് ചാരിതാർഥ്യമുണ്ട്. ഞാന്‍ ഈ പരിപാടിയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഞാന്‍ കാത്തിരിക്കുകയായിരുന്നു, എന്നെ ആരെങ്കിലും വിളിക്കുമോ എന്ന്. പക്ഷെ ആരും വിളിച്ചില്ല. എനിക്കതില്‍ പരാതിയില്ല. എന്റെ സാന്നിധ്യമല്ല ഇവിടെ പ്രശ്‌നം, ആലപ്പുഴക്ക് ഒരു ബൈപ്പാസ് ഉണ്ടാവുക എന്നതാണ്,”- കെസി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, വേണുഗോപാലിനെ ഉല്‍ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ആലപ്പുഴ ബൈപ്പാസിന്റെ ഉല്‍ഘാടന ചടങ്ങിനിടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷവും ഉണ്ടായി.
ആലപ്പുഴ ബൈപ്പാസിന്റെ സൃഷ്‌ടാവ് കെസി വേണുഗോപാലാണ് എന്നും ഇടതു സര്‍ക്കാരിന് ഇതില്‍ യാതൊരു റോളുമില്ലെന്നും ഡിസിസി പ്രസിഡണ്ട് അഡ്വ. എം ലിജു പറഞ്ഞു. ആസൂത്രിതമായാണ് കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയതെന്നും ജി സുധാകരന്‍ എട്ടുകാലി മമ്മൂഞ്ഞാണെന്നും ഡിസിസി പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.
ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന സംസ്‌ഥാനത്തെ ആദ്യ മേല്‍പ്പാലമാണ് ആലപ്പുഴ ബൈപ്പാസ്. കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണു ബൈപാസിന്റെ നീളം. അതില്‍ 3.2 കിലോമീറ്റര്‍ മേല്‍പ്പാലമുള്‍പ്പടെ 4.8 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയാണ്.
Also Read: വിജയരാഘവൻ വായ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; രമേശ് ചെന്നിത്തല