തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ വർഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടു വോട്ടിന് വേണ്ടി ഏത് രീതിയിലുള്ള വർഗീയ പ്രചാരണവും നടത്താൻ സിപിഎമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന വാക്കുകളാണ് എ വിജയരാഘവനിൽ നിന്ന് പുറത്തുവരുന്നത്, ചെന്നിത്തല ആരോപിച്ചു.
വിജയരാഘവൻ വായ തുറന്നാൽ വർഗീയത മാത്രമാണ് പറയുന്നത്. ഞങ്ങളെ പഠിപ്പിക്കാൻ വിജയരാഘവൻ വളർന്നിട്ടില്ല. മുന്നണിയിലെ ഘടകകക്ഷികളുമായി ചർച്ച നടത്തിയാൽ അതിൽ വർഗീയത കണ്ടെത്താൻ ഇടുങ്ങിയ മനസുള്ളവർക്ക് മാത്രമേ കഴിയുകയുള്ളൂ. ഇത് ജനങ്ങൾക്കിടയിൽ വിലപോകില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാണക്കാട് പോയി മുസ്‌ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചതിനെക്കുറിച്ചുള്ള വിജയരാഘവന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
കേരളത്തിൽ ആദ്യമായി ഒരു സർക്കാർ വീട് വെച്ചുനൽകുന്നതെന്ന പ്രതീതി വരുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. യുഡിഎഫ് ഭരണകാലത്ത് നാലേകാൽ ലക്ഷം വീടുകൾ നൽകിയിരുന്നു. ഏതു സർക്കാർ വീട് വെച്ചുനൽകിയാലും നല്ലകാര്യമാണ്. എന്നാൽ വലിയ വീമ്പ് പറയേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.
Read also: രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ച് സർക്കാരിന്റെ അഭിമാന പദ്ധതി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി