പൊന്നാനി: പോലീസിനോടുള്ള പക തീർക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രതി അറസ്‌റ്റിൽ. ബെംഗാൾ സ്വദേശിയായ തപാൽ മണ്ഡലാണ് പൊന്നാനി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ ലംഘനത്തിനെതിരെ ഇയാൾക്കെതിരെ പോലീസും, ആരോഗ്യ വകുപ്പും പിഴ ചുമത്തിയിരുന്നു. ഇതിന്റെ പക തീർക്കാനാണ് പ്രതി വ്യാജ ബോംബ് ഭീഷണി മുഴക്കി ഫോൺ സന്ദേശം അയച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കിൽ ഉച്ചക്ക് രണ്ടിന് ബോംബ് സ്‌ഫോടനം നടക്കുമെന്നായിരുന്നു പ്രതി ഫോണിലൂടെ വിളിച്ച് ഭീഷണി പെടുത്തിയത്. സന്ദേശം ലഭിച്ചയുടനെ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്‌ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മണിക്കൂറുകളോളം അവിടെ നിന്നിട്ടും സംഭവവുമായി ബന്ധപ്പെട്ട ഒരു തെളിവും അവിടെ നിന്ന് കിട്ടിയില്ല. തുടർന്ന് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ കോൾ വന്ന നമ്പറിന്റെ അടിസ്‌ഥാനത്തിൽ അന്വേഷണം നടത്താകുകയായിരുന്നു. തുടർന്നാണ് പ്രതിയെ പിടികൂടിയത്.
മദ്യ ലഹരിയിൽ ആയിരുന്ന പ്രതിയെ പൊന്നാനി സ്‌റ്റേഷനിൽ എത്തിച്ച് കേസ് രജിസ്‌റ്റർ ചെയ്‌തു. പിഴ ഈടാക്കിയതിൽ പക തീർക്കാനായി പോലീസിനെ വട്ടം കറക്കാനാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; വിജിലൻസ് അന്വേഷണത്തിന് സാധ്യത