മാവേലിക്കര: രാജി തീരുമാനം പിൻവലിച്ച് ഒരാഴ്‌ചത്തെ അവധിയില്‍ പ്രവേശിക്കുന്നതായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടര്‍ രാഹുല്‍ മാത്യു. വിഷയത്തിൽ കെജിഎംഒഎ സമ്മര്‍ദ്ദം ശക്‌തമാക്കിയ സാഹചര്യത്തിലാണ് രാഹുല്‍ മാത്യു രാജി തീരുമാനം പിന്‍വലിച്ചത്. കോവിഡ് ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നേരത്തെ ഡോക്‌ടർ രാജി പ്രഖ്യാപിച്ചത്.
മെയ് പതിനാലിനാണ് സിവിൽ പോലീസ് ഓഫിസറായ അഭിലാഷ് ചന്ദ്രൻ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ ചികിൽസയ്‌ക്ക് എത്തിയ കോവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടര്‍ന്നാണ് ഇയാൾ ഡോക്‌ടറെ മര്‍ദ്ദിച്ചത്. ചികിൽസയില്‍ വീഴ്‌ചയുണ്ടായിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
അഭിലാഷ് ചന്ദ്രനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കരയില്‍ ഡോക്‌ടർമാര്‍ 40 ദിവസമായി സമരത്തിലാണ്. സംഭവത്തില്‍ കെജിഎംഒഎ (കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ) പ്രതിഷേധമറിയിച്ചു. പ്രതിയെ അറസ്‌റ്റ് ചെയ്യാത്തത് പോലീസിന്റെ അനാസ്‌ഥയാണെന്ന് കെജിഎംഒഎ പറഞ്ഞു. സംസ്‌ഥാന വ്യാപകമായി നാളെ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനാണ് കെജിഎംഒഎയുടെ തീരുമാനം.
അതേസമയം, ഡോക്‌ടര്‍ മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ ശക്‌തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്‌തമാക്കി. പ്രതിയായ പോലീസുകാരനെ അറസ്‌റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഡിജിപിയോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സിപിഒ അഭിലാഷ് ചന്ദ്രന്‍ കോവിഡ് ബാധിതൻ ആയതിനാലാണ് അറസ്‌റ്റ് ചെയ്യാൻ സാധിക്കാത്തതെന്നാണ് പോലീസ് വിശദീകരണം.
Read also: കേരളത്തിലെ പ്‌ളസ് വൺ പരീക്ഷാ നടത്തിപ്പ്; ഇടപെടില്ലെന്ന് സുപ്രീം കോടതി