തിരുവനന്തപുരം: ഗാർഹിക പീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് താൻ യുവതിയോട് സംസാരിച്ചതെന്നും വാക്കുകൾ മുറിവേൽപ്പിച്ചു എങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എംസി ജോസഫൈൻ പറഞ്ഞത്.
നേരത്തെ, “അനുഭവിച്ചോളൂ” എന്ന് പറഞ്ഞത് മോശം അർഥത്തിലല്ലെന്ന് ജോസഫൈൻ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനം. വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്‌താവനക്കെതിരെ ഇടതു സഹയാത്രികർ ഉൾപ്പടെ പ്രതിഷേധം അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സിപിഎം പരിശോധന നടത്തും എന്നാണ് സൂചന.
ഭർതൃഗൃഹത്തിലെ പീഡന പരാതി നൽകാൻ വിളിച്ച യുവതിക്ക് ജോസഫൈൻ നൽകിയ മറുപടിയാണ് വിവാദത്തിലായത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന പരാതിയുമായി എറണാകുളത്ത് നിന്നും ലെബീന എന്ന സ്‍ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. പോലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന മറുപടി നൽകിയപ്പോഴാണ് ‘എന്നാല്‍ പിന്നെ അനുഭവിച്ചോളൂ’ എന്ന് ജോസഫൈൻ പറഞ്ഞത്.
നേരത്തെയും ജോസഫൈന്റെ പല പരാമര്‍ശങ്ങളും നടപടികളും വലിയ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. 89 വയസുള്ള കിടപ്പുരോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട ജോസഫൈന്റെ നടപടി വിവാദമായിരുന്നു.
Read also: ഗാർഹിക പീഡനങ്ങൾക്ക് എതിരെ ശക്‌തമായ നടപടി; പ്രശ്‌നങ്ങൾ ചോദിച്ചറിയാൻ ജാഗ്രതാ സമിതികൾ