തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ശക്‌തമായ ഇടപെടലുകള്‍ നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. സ്‌ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിന് പഞ്ചായത്ത്- വാർഡുതലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കും. സമിതിയിലെ അംഗങ്ങൾ ഓരോ വീടുകളിലെയും സ്‌ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് നടപടി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
കൂടാതെ, താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടുകൂടി അഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് എല്ലാ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന സൗജന്യ നിയമസഹായ ക്‌ളിനിക്കുകളില്‍ സഹായത്തിനായി ബന്ധപ്പെടാം.
ഏതൊരാള്‍ക്കും ഏതുസമയത്തും ജാഗ്രതാ സമിതിയെ ബന്ധപ്പെടാവുന്നതാണ്. ജാഗ്രതാ സമിതി ഈ നിയമ സഹായ ക്‌ളിനിക്കുകളുടെ സഹായത്തോടുകൂടി പരാതിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒപ്പമുണ്ടാകും. ജില്ലാതലത്തില്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസറുടെ സഹായം ഗാര്‍ഹിക പീഡന നിയമപ്രകാരം ലഭിക്കും. സ്‌ത്രീധനം, സ്‌ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കല്‍ തുടങ്ങിയ സാമൂഹ്യ തിൻമകള്‍ക്കെതിരെ വിപുലമായ ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രി നിർദ്ദേശിച്ചു.
പുരോഗമന കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ദൗര്‍ഭാഗ്യകരമായ സംഭവമാണ് വിസ്‌മയയുടെ ജീവഹാനി. പഴുതുകളടച്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി കഴിഞ്ഞു. സ്‌ത്രീ പുരുഷ സമത്വത്തിന്റെ മാനവിക ചിന്തകള്‍ പ്രചരിപ്പിച്ചും സ്‌ത്രീ വിരുദ്ധമായ ആണ്‍കോയ്‌മ വാദങ്ങളെ നിരാകരിച്ചുമല്ലാതെ ആധുനിക സമൂഹത്തിന് നിലനില്‍പ്പില്ലെന്നും മന്ത്രി പറഞ്ഞു. വിസ്‌മയയയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
Also Read: ‘വീട്ടുകാരെ വിളിക്കാം’; കോവിഡ് രോഗികൾക്കായി തിരുവനന്തപുരത്ത് പുതിയ സംവിധാനം