തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്‌ഥനെ വീണ്ടും ലോക കേരളാസഭയുടെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. സംസ്‌ഥാനം സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ സർക്കാർ മുന്നോട്ട് വെച്ച ചെലവ് ചുരുക്കൽ നിർദ്ദേശങ്ങളെ അവഗണിച്ചു കൊണ്ടാണ് നിയമനം നടത്തിയിരിക്കുന്നത്. സെക്രട്ടറിയേറ്റിൽ നിന്ന് നേരത്തെ വിരമിച്ച സംഘടനാ നേതാവ് ജി.ആഞ്ചലോസിനെയാണ് ഒരു വർഷത്തെ കരാർ അടിസ്‌ഥാനത്തിലാണ് ലോക കേരളാസഭയിൽ നിയമിച്ചത്.
Read Also: പോലീസ് ഉദ്യോഗസ്‌ഥരുടെ പേരില്‍ തട്ടിപ്പ്; പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം തന്നെ
കരാർ അടിസ്‌ഥാനത്തിലുള്ള നിയമനം ആയതിനാൽ ഇദ്ദേഹത്തിന് നിലവിൽ വാങ്ങിക്കുന്ന പെൻഷനും അർഹത ഉണ്ടായിരിക്കും. ലോക കേരളാസഭയുടെ നടത്തിപ്പിനും സർക്കാരുമായും സ്‌റ്റാന്റിങ് കമ്മറ്റി അംഗങ്ങളുമായും ആശയവിനിമയം നടത്തുന്നതിനും വേണ്ടി 2018 ജൂണിൽ ആഞ്ചലോസിനെ കേരളാസഭയുടെ സ്പെഷ്യൽ ഓഫീസറായി ആറ് മാസ കാലയളവിലേക്കാണ് നിയമിച്ചത്. പിന്നീട് സേവനകാലാവധി 2020 ജൂലൈ 3 വരെ നീട്ടുകയായിരുന്നു. പിന്നീട്, കരാർ ദീർഘിപ്പിക്കാനുള്ള അപേക്ഷ നൽകിയെങ്കിലും സർക്കാർ നിരസിച്ചു.
ഇതിനേ തുടർന്ന്, ലോക കേരളാസഭയുടെ പദ്ധതികൾ കാര്യക്ഷമമായി നടത്തുന്നതിന് ആഞ്ചലോസിന്റെ സേവനം ആവശ്യമാണെന്ന് നോർക്ക (NORKA- Non-Resident Keralites Affairs) സിഇഒ റിപ്പോർട്ട് നൽകിയതിന്റെ അടിസ്‌ഥാനത്തിലാണ് സർക്കാർ വീണ്ടും ആഞ്ചലോസിന് നിയമനം നൽകിയത്.