ന്യൂഡെൽഹി: ശിവസേന വിമതരോട് മുംബൈയിലേക്ക് മടങ്ങി വരാൻ ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുംബൈയിലേക്ക് മടങ്ങി വരാനും താനുമായി സംസാരിക്കാനുമാണ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നത്.
“നിങ്ങളിൽ പലരും ഞങ്ങളുമായി സമ്പർക്കം പുലർത്തുന്നു… നിങ്ങളുടെ ഹൃദയത്തിൽ ശിവസേനയാണ്. നമുക്ക് സംസാരിക്കാം, ഞങ്ങൾ ഒരു വഴി കണ്ടെത്താം,”- ഗുവാഹത്തിയിലെ ആഡംബര ഹോട്ടലിൽ താമസിക്കുന്ന വിമതർക്ക് അയച്ച കത്തിൽ ഉദ്ധവ് താക്കറെ പറഞ്ഞു.
“ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു – സമയം ഇനിയും നഷ്‌ടപ്പെട്ടിട്ടില്ല. ദയവായി വരൂ, എന്നോടൊപ്പം ഇരിക്കൂ, ശിവസൈനികരുടെയും പൊതുജനങ്ങളുടെയും മനസിൽ നിന്ന് എല്ലാ സംശയങ്ങളും നീക്കുക, അപ്പോൾ നമുക്ക് ഒരു വഴി കണ്ടെത്താം. നമുക്ക് ഒരുമിച്ച് ഇരുന്നു ഒരു വഴി കണ്ടെത്താം,”- അദ്ദേഹം പറഞ്ഞു.
ആരുടെയും അവകാശവാദങ്ങളിൽ വീഴരുതെന്ന് താക്കറെ വിമതരോട് ആവശ്യപ്പെട്ടു. “ശിവസേന നിങ്ങൾക്ക് നൽകിയ ആദരവ് മറ്റൊരിടത്തും ലഭിക്കില്ല. നിങ്ങൾ മുഖാമുഖം വന്നാൽ തീർച്ചയായും ഞങ്ങൾക്ക് ഒരു വഴി കണ്ടെത്താനാകും. ശിവസേന തലവനും കുടുംബനാഥനും എന്ന നിലയിൽ, ഞാൻ ഇപ്പോഴും നിങ്ങളെ ഓർത്ത് ആശങ്കാകുലനാണ്. ദയവായി മുന്നോട്ട് വന്ന് സംസാരിക്കൂ, ഞങ്ങൾ ഒരു വഴി കണ്ടെത്തും,”- അദ്ദേഹം അപേക്ഷിച്ചു.
പാർട്ടി തലവൻ ഉദ്ധവ് താക്കറെക്ക് എതിരെ കലാപക്കൊടി ഉയർത്തിയവരുടെ നേതാവായ ഏക്‌നാഥ് ഷിൻഡെ അവകാശപ്പെടുന്നത് ഗുവാഹത്തിയിൽ തനിക്കൊപ്പം 50 എംഎൽഎമാരുണ്ടെന്നും അവരിൽ 40 പേർ ശിവസേനയിൽ നിന്നാണ് എന്നുമാണ്.
Most Read: പീഡന പരാതി; വിജയ് ബാബുവിനെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തു