തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സംസ്‌ഥാനത്ത് ഇന്നും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന മാർച്ചിനിടെ പലയിടത്തും സംഘർഷമുണ്ടായി. കോഴിക്കോടും കണ്ണൂരും കൊച്ചിയിലും പ്രതിഷേധകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസർഗോഡ് പ്രതിഷേധകർ കളക്‌ടറേറ്റിലേക്ക് ബിരിയാണി ചെമ്പ് വലിച്ചെറിഞ്ഞു. ജില്ലാ കേന്ദ്രങ്ങളിലേക്കാണ് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.
കൊല്ലത്ത് കോൺഗ്രസ് ആർവൈഎഫ് മാർച്ചിനിടെ പോലീസ് ലാത്തി ചാർജ് നടത്തി. പോലീസുകാരനും ആർവൈഎഫ് പ്രവർത്തകനും പരിക്കേറ്റു. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംസ്‌ഥാന വ്യാപകമായി ഇന്നലെ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടയിലും വ്യാപക സംഘർഷമുണ്ടായിരുന്നു.
കണ്ണൂരിൽ കളക്‌ടറേറ്റിലേക്ക് മാർച്ച് നടത്തുന്നതിന് മുൻപായി കെപിസിസി അധ്യക്ഷൻ സുധാകരന് പോലീസ് മുന്നറിയിപ്പ് നോട്ടീസ് നൽകി. മാർച്ചിൽ സംഘർഷമുണ്ടാകുന്നത് തടയണമെന്നും ഇല്ലെങ്കിൽ സുധാകരനെതിരെ നടപടിയുണ്ടാകുമെന്നും ആയിരുന്നു മുന്നറിയിപ്പ്.
കോടതിയിൽ മൊഴി നൽകിയതിന് സർക്കാർ പ്രതിയെ വിരട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് മൊഴിയിലുള്ളത്. ഇനിയാരും മൊഴി കൊടുക്കാതിരിക്കാൻ സർക്കാർ പോലീസിനെ ഉപയോഗിക്കുകയാണ്. സത്യസന്ധൻ ആണെങ്കിൽ ഇങ്ങനെയാണോ നേരിടേണ്ടത്. മൊഴിക്കെതിരെ മുഖ്യമന്ത്രി നിയമമാർഗം ഉപയോഗിക്കാത്തത് അതിശയകരമാണെന്നും സതീശൻ പറഞ്ഞു.
Most Read: പെഗാസസിനെ ബ്ളാക്ക് ലിസ്‌റ്റിൽ നിന്ന് നീക്കണം; യുഎസിന് മേൽ സമ്മർദ്ദവുമായി ഇസ്രയേൽ