മലപ്പുറം: ശൈഖ് അഹ്‌മദുല്‍ കബീര്‍ രിഫാഈ യുടെ അനുസ്‍മരണത്തിന്റെ ഭാഗമായി വര്‍ഷം തോറും ആചരിക്കുന്ന ‘രിഫാഈ ദിനം’ നാളെ (തിങ്കള്‍) നടക്കും. ‘കണ്ണീരൊപ്പാന്‍ കനിവേകാന്‍’ എന്ന ശീര്‍ഷകത്തിലാണ് ഈ വർഷത്തെ കാരുണ്യ ദിനാചരണം മലപ്പുറം ജില്ലയിൽ നടക്കുന്നത്.
“ജീവകാരുണ്യ സ്‌നേഹ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളുടെ നിരുപമ മാതൃകയായ ശൈഖ് അഹ്‌മദുല്‍ കബീര്‍ രിഫാഈയുടെ അനുസ്‌മരണ ദിനമാണ് രിഫാഈ ദിനം. പ്രഭാതത്തില്‍ പതാക ഉയര്‍ത്തുന്നതോട് കൂടി മലപ്പുറം ജില്ലയിലെ ആയിരത്തി ഇരുനൂറ് യൂണിറ്റ് കേന്ദ്രങ്ങളില്‍ പരിപാടികള്‍ ആരംഭിക്കും. മഖ്ബറ സിയാറത്ത്, രോഗി സന്ദര്‍ശനം, തലമുറ സമ്പര്‍ക്കം, ആശീര്‍വാദം തേടല്‍, അനുസ്‌മരണ പ്രഭാഷണം, മൗലിദ് ജല്‍സ, പ്രാർഥന, കാരുണ്യ നിധി എന്നിവയാണ് കാരുണ്യ ദിനപരിപാടികള്‍“ ; ഭാരവാഹികൾ വ്യക്‌തമാക്കി.
കേരളാ മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാകമ്മിറ്റി ആചരിക്കുന്ന കാരുണ്യ ദിനത്തിന്റെ പ്രഖ്യാപനം ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയാണ് നിര്‍വഹിച്ചത്. ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ആധ്യക്ഷനായ പ്രഖ്യാപന സമ്മേളനത്തിൽ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പൊന്‍മള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാര്‍ ഉൽഘാടകനായി.
പൊന്‍മള മൊയ്‌തീൻ കുട്ടി ബാഖവി, സികെയു മൗലവി മോങ്ങം, പി ഇബ്‌റാഹീം ബാഖവി മേല്‍മുറി, പിഎസ്കെ ദാരിമി എടയൂര്‍, പിഎം മുസ്‌തഫ കോഡൂര്‍, അലവിക്കുട്ടി ഫൈസി എടക്കര, ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി, മൂസക്കുട്ടി ഹാജി സ്വലാത്ത് നഗര്‍ തുടങ്ങിയവരും പ്രഖ്യാപന സമ്മേളനത്തിൽ സംബന്ധിച്ചു.
Most Read: വർധിക്കുന്ന ആൾക്കൂട്ട കൊലപാതകം; ഇന്നത്തെ ഇര മുംബൈയിൽ 30കാരൻ ഷെഹ്‌സാദ് ഖാൻ