മുംബൈ: 2015 മുതൽ വർധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലകളുടെ പട്ടികയിലേക്ക് ഒരു പേരുകൂടി ചേർക്കപ്പെടുന്നു. മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ച് മുംബൈയിൽ 30കാരനെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. ഇന്നലെയാണ് സംഭവം. ഷെഹ്‌സാദ് ഖാൻ എന്നയാളെയാണ് തല്ലിക്കൊന്നത്.
തല്ലിക്കൊന്ന ശേഷം ശരീരം രാത്രിയിൽ നിർത്തിയിട്ട ഓട്ടോയിലാണ് ഉപേക്ഷിച്ചത്. രാവിലെ ലഭിച്ച ഫോൺകോളിനെ തുടർന്ന് സഹോദരൻ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സാന്താക്രൂസ് മേഖലയിലാണ് സംഭവം നടന്നത്. പ്രതികളായ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തതായും ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തതായും റിപ്പോർട്ടുകൾ പറയുന്നു. .
“സഹോദരൻ മോഷണത്തിന് പോയിട്ടില്ല. അവൻ മയക്കുമരുന്നിന് അടിമയായിരുന്നു. സുഹൃത്തുക്കളോടൊപ്പം മയക്കുമരുന്ന് ഉപയോഗത്തിനായാണ് മുക്‌താനന്ദ് പാർക്കിന് സമീപം അവൻ പോയിരുന്നത്. വെള്ളിയാഴ്‌ച പുലർച്ചെ 4 മണിയോടെ ഞങ്ങളുടെ വീട്ടിൽ നിന്ന് അവൻ പുറപ്പെട്ടു. രാവിലെ റോഡിൽ കിടക്കുന്നതായി എന്റെ അമ്മയെ ഒരാൾ വിളിച്ചറിയിച്ചു. അതനുസരിച്ച് ഞങ്ങൾ സംഭവ സ്‌ഥലത്തെത്തി. അവിടുന്ന് ഞങ്ങളവനെ ആശുപത്രിയിലെത്തിച്ചു. പക്ഷേ രക്ഷിക്കാൻ കഴിഞ്ഞില്ല.” ഷെഹ്‌സാദിന്റെ സഹോദരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
2015 മുതൽ സമാനതകളില്ലാത്ത രീതിയിലാണ് ആള്‍ക്കൂട്ട കൊലകളും, ഖാപ്പ് പഞ്ചായത്ത് കൊലകളും, ദുരഭിമാനക്കൊലകളും, കർഷക ആത്‌മഹത്യകളും വർധിക്കുന്നത്. ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ വിവരം ശേഖരിക്കുന്നതിനും അപഗ്രഥിക്കുന്നതിനും വേണ്ടി ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്‌ഥാപനമായ ‘നാഷണല്‍ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ’ യാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തിറക്കുന്നത്.
എന്നാൽ, വ്യാപകമാകുന്ന ആള്‍ക്കൂട്ട കൊലകളും, ഖാപ്പ് പഞ്ചായത്ത് കൊലകളും, ദുരഭിമാനക്കൊലകളും, കർഷക ആത്‌മഹത്യകളും ഉൾപ്പടെയുള്ള ചില മേഖലകൾ ‘നാഷണല്‍ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ’ മറച്ചുവെക്കുന്നതാണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി കണ്ടുവരുന്നത്. 2015 വരെ ആള്‍ക്കൂട്ട കൊലപാതകവും മതവര്‍ഗീയ കലാപങ്ങളും ഖാപ് പഞ്ചായത്ത് കൊലപാതകങ്ങളും റിപ്പോര്‍ട്ടില്‍ പ്രത്യേകം ഇടം നേടിയിരുന്നെങ്കില്‍ 2015 മുതൽ വർധിച്ചുവരുന്ന, മുകളിൽ പ്രതിപാദിച്ച ക്രൂരതകളെ “മറ്റുള്ളവ” എന്ന കാറ്റഗറിയിൽ ഉള്‍പ്പെടുത്തി സമർഥമായി ഒളിപ്പിച്ചുവെക്കുന്നതാണ് രാജ്യം കണ്ടുവരുന്നത്.
Most Read: ‘ആസ്ട്രസെനക- ഓക്‌സ്‌ഫഡ് വാക്‌സിന് 100% ഫലപ്രാപ്‍തി’; കമ്പനി സിഇഒ